ആലപ്പുഴ : പ്രളയത്തിന്റെ മറവിൽ നടക്കുന്ന മണൽ കൊള്ളയിൽ കരാറുകാരെ പിന്തുണച്ച് ചെങ്ങന്നൂർ ആർഡിഒയുടെ റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ മണൽ കടത്തിയിട്ടും കരാറുകാരനെ ന്യായീകരിച്ചാണ് ആർഡിഒ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. മണൽ കൊള്ളക്കെതിരെ ജനകീയ സമര സമിതി നൽകിയ ഹർജിയിലാണ്് ഉദ്യോഗസ്ഥൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
മണലൂറ്റുന്ന കടവുകൾ കളക്ടറോ,മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സന്ദർശിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവ് ഇട്ടിരുന്നത്. എന്നാൽ കടവ് സന്ദർശിക്കാതെയാണ് ഉദ്യോഗസ്ഥൻ കോടതിയിൽ ഇത്തരത്തിലോരു റിപ്പോർട്ട് നൽകിയിരിക്കുന്നത്.
റിപ്പോർട്ടിന് പിന്നാലെ ആർഡിഒക്കെതിരെ ചെങ്ങന്നൂർ നഗരസഭ തന്നെ രംഗത്തെത്തി. മണൽകൊള്ള നടക്കുന്ന കടവുകൾ ആർഡിഒ സന്ദർശിക്കുക പോലും ചെയ്തിട്ടില്ലെന്ന് നഗരസഭ അധ്യക്ഷ പറയുന്നു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ആർഡിഒ ചെയ്തതെന്ന് നഗരസഭാ അധ്യക്ഷ മറിയാമ്മ ജോൺ വ്യക്തമാക്കി.
പമ്പ ഉൾപ്പെടെയുള്ള നദികളിൽ നിന്നാണ് കരാറുകാർ കോടിക്കണക്കിന് രൂപയുടെ മണൽ അനധികൃതമായി കടത്തിയത്. മണൽ മാഫിയയെ സഹായിക്കുന്ന വിധത്തിലാണ് ആർഡിഒ പ്രവർത്തിച്ചിരിക്കുന്നത്.മണലൂറ്റ് പരിസ്ഥിതിയെ മാത്രമല്ല, കുടിവെള്ളം പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് നാടിനെ എത്തിച്ചു കൊണ്ടിരിക്കുന്നത്. തുടർന്നാണ് നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചത്. തുടർന്നാണ് സമരസമിതി ഹർജി കോടതിയിൽ നൽകിയത്.യന്ത്രവൽക്കൃത ഡ്രഡ്ജിംഗ് നിർത്തണം.നദീതടം താഴ്‌ത്തി മണലെടുക്കരുത്.പരിസ്ഥിതി പ്രശ്‌നങ്ങൾക്കിടായാക്കാതെ ചെളി മാറ്റണം. ഇതൊക്കെയായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഈ ഹർജിയിലാണ് ജില്ലാ കലക്ടറോ ചുമതലപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥനോ നേരിട്ട് സ്ഥലം സന്ദര്ശിച്ച് റിപ്പോർട്ട് നൽകാന് ഹൈക്കോടതി ഉത്തരവിട്ടത്.
പതിമൂന്ന് കടവുകളിൽ നിന്നായി മണിക്കൂറിൽ എട്ടും പത്തും ലോഡാണ് മണലുകൾ കയറ്റി ലോറികൾ പായുന്നത്.ഇത് ചട്ടവിരുദ്ധമല്ലെന്നാണ് ആർഡിഒയുടെ കണ്ടെത്തൽ.ഉദ്യോഗസ്ഥരും കൈവിട്ട അവസ്ഥയിൽ ഇനി നാട്ടുക്കാരുടെ പ്രതീക്ഷ ഹൈക്കോടതിയാണ്.
Comments