സെക്കന്ദരാബാദ്: ഓരോ സീറ്റിന് ഇടയിലും പേപ്പറും തടിയും കത്തിച്ചു വെക്കും. എന്നിട്ട് തീപിടിക്കുന്നത് വരെ കാത്തിരിക്കും പിന്നെ അടുത്ത സീറ്റിലേക്ക് അവിടെയും ഇതേ രീതിയിൽ തീ വെക്കും. അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിൽ കലാപകാരികൾ ട്രെയിനുകൾ കത്തിച്ച ദൃശ്യങ്ങളാണിത്. ഇവരിൽ ഒരാൾ അറസ്റ്റിലായതോടെയാണ് മൊബൈൽ ഫോണിൽ നിന്നും പോലീസ് വീഡിയോകൾ കണ്ടെടുത്തത്.
ആദിലാബാദ് ജില്ലയിലെ സോനാപൂർ വില്ലേജിലെ റാത്തോഡ് പൃഥ്വിരാജ് എന്ന ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്. തീവെപ്പിന്റെ വീഡിയോകൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തീവെക്കുന്നവരുടെ മുഖം ഉൾപ്പെടെ ദൃശ്യങ്ങളിൽ വ്യക്തമാണ്.
സെക്കന്ദരാബാദ് സ്റ്റേഷനിലെ യാത്രാ തീവണ്ടിക്ക് തീവെയ്‌ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെയിൽവേ സ്റ്റേഷനിൽ വാതിൽ ഉൾപ്പെടെയുളള ഫർണീച്ചറുകൾ ഇളക്കിയെടുത്ത് എറിയുന്നതിന്റെയും വലിയ കമ്പുകൾ കൊണ്ട് എസി തീവണ്ടിയുടെ ഗ്ലാസുകൾ അടിച്ചു തകർക്കുന്നതിന്റെയും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.
ബിഹാറിലും മറ്റും അഗ്നിപഥിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായിട്ടാണ് സെക്കന്ദരാബാദിലും പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇതിന്റെ മറവിൽ സമൂഹ്യവിരുദ്ധ ശക്തികൾ അഴിഞ്ഞാടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ച ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ ഇന്നലെ 10 യുവാക്കളെക്കൂടി ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോയ്ഗുഡ റെയിൽവേ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. നിലവിൽ ചഞ്ചൽഗുഡ ജയിലിലാണ് യുവാക്കൾ.
ഞായറാഴ്ച റെയിൽവേ പോലീസ് അക്രമങ്ങളുമായി ബന്ധപ്പെട്ട് 46 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബുധനാഴ്ച പത്ത് പേർ കൂടി അറസ്റ്റിലായതോടെ കലാപശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും അറസ്റ്റിലായവരുടെ എണ്ണം 56 ആയി. പിടിയിലായവരിൽ അഞ്ച് പേർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരാണ്. ഇവരാണ് കലാപത്തിന് ആഹ്വാനം ചെയ്തുളള സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ ശ്രദ്ധ കിട്ടണമെങ്കിൽ റെയിൽവേ ബോഗികൾ ആക്രമിക്കണമെന്ന സന്ദേശങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. ഇതേ തുടർന്നാണ് യുവാക്കളുടെ കൂട്ടം റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇരച്ചെത്തിയത്.
https://www.facebook.com/janamtv/videos/991921681490017/
Comments