ലക്‌നൗ: ജൂൺ 3 ന് പൊട്ടിപ്പുറപ്പെട്ട കാൺപൂർ കലാപത്തിന് ധനസഹായം നൽകിയതിന് അറസ്റ്റിലായ ബിരിയാണി കട ഉടമയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കപാപത്തിൽ കല്ലേറ് ഉൾപ്പടെ നടത്തി തെരുവുകൾ കൂടുതൽ അക്രമാസക്തമാക്കാൻ ഇയാൾ കലാപകാരികൾക്ക് പണം നൽകിയിരുന്നു. കലാപത്തിൽ പങ്കെടുത്ത മതമൗലികവാദികൾക്ക് 500-1000 രൂപ വരെയാണ് പ്രതിഫലം നൽകിയിരുന്നതെന്ന് ബിരിയാണി കട ഉടമ മുക്താർ ബാബ പറയുന്നു.
പ്രവാചക വിവാദം ആയുധമാക്കി ക്രമസമാധാനം തകർക്കാനായിരുന്നു മതമൗലിക വാദികൾ ലക്ഷ്യമിട്ടിരുന്നത്. കലാപം കൂടുതൽ അക്രമാസക്തമാക്കുന്നത് ഉൾപ്പടെയുള്ള ചർച്ചകളും പദ്ധതികളും മുക്താർ ബാബയുടെ ബിരിയാണി കടയിൽ നിന്നാണ് നടത്തിയതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കാൺപൂരിലെ തെരുവുകളിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സംഘം അക്രമം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കലാപത്തിനായി നിരവധി യുവാക്കളെ ഇയാൾ ചുമതലപ്പെടുത്തിയിരുന്നതായും അന്വേഷണത്തിലൂടെ വ്യക്തമായി.
അക്രമത്തിന് ആസൂത്രണം നൽകിയ സംഘത്തിൽപ്പെട്ടവർ ഇയാളുടെ കടയിലിരുന്ന് വീഡിയോ കോളിലൂടെ കലാപദൃശ്യങ്ങൾ കണ്ടിരുന്നതായും കല്ലേറിലും പെട്രോൾ ബോംബ് എറിയാനും പോയ യുവാക്കൾക്ക് പണത്തിന് പുറമെ ബിരിയാണിയും നൽകിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.
കാൺപൂരിൽ കലാപം രൂക്ഷമായതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. അന്വേഷണം ഇയാളിലേക്ക് നീങ്ങിയെന്ന് അറിഞ്ഞതോടെയാണ് ഇയാൾ ഒളിവിൽ പോയത്.
കലാപകേസിലെ പ്രധാന പ്രതി ഹയത് സഫർ ഹാഷ്മിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുക്താർ ബാബയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കലാപത്തിന്റെ മുഖ്യ ആസൂത്രകനായ ഹയതിനെ ചോദ്യം ചെയ്തതിൽ നിന്നും, ഇയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ബാബ കലാപത്തിനായി ഫണ്ട് നൽകിയതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Comments