ഈ ഗ്രാമത്തിന് ഇത് എന്ത് പറ്റി. കാണാൻ വളരെ സുന്ദരമായ പ്രദേശം. പ്രകൃതി ഭംഗിയും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ഗ്രാമം. ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേക്ക് ഇന്ന് ഈ നാട് മാറിയിരിക്കുകയാണ്. പക്ഷികളുടെ ആത്മഹത്യാ മുനമ്പ് എന്ന നിലയിലാണ് ഈ പ്രദേശം ഇന്ന് അറിയപ്പെടുന്നത്.
കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്ന ഈ പ്രതിഭാസം നടക്കുന്നത് വിദേശ രാജ്യങ്ങളിലൊന്നുമല്ല, ഇന്ത്യയിൽ തന്നെയാണ്. വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലെ ജതിൻഗയിലാണ് ഈ അത്യപൂർവ്വ സംഭവം കണ്ടുവരുന്നത്. സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ് പക്ഷികൾ കൂടുതലായും ഇവിടെ ആത്മഹത്യ ചെയ്യുന്നത്.
അസമിലെ ഡിമാ ഹസാവോ ജില്ലയിലാണ് ജതിൻഗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പച്ചപ്പും പ്രകൃതിഭംഗിയും കൊണ്ട് ആരെയും ആകർഷിക്കുന്ന പർവ്വത നിരകളും കാടുകളും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പക്ഷി ആത്മഹത്യയ്‌ക്ക് പേരെടുത്ത സ്ഥലമാണ്. പക്ഷികളുടെ മരണത്താഴ്വര എന്നും ഇവിടം അറിയപ്പെടുന്നു.
കൂട്ടത്തോടെ പറന്നെത്തുന്ന പക്ഷികൾ കെട്ടിടങ്ങളിലും അതിന്റെ തറകളിലും തൂണുകളിലും ഒക്കെ ഇടിച്ച് താഴെവീഴുകയും മരണപ്പെടുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം. സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ കാണപ്പെടുന്ന ഈ സംഭവം കറുത്തവാവ് ദിവസങ്ങളിൽ പരമാവധിയിലെത്തും. നിരവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇതേപ്പറ്റി ഗ്രാമവാസികൾ പറഞ്ഞുപ്രചരിപ്പിക്കുന്നുണ്ട്. ഈ അപൂർവ്വ പ്രതിഭാസത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ വിശദീകരണങ്ങളും ലഭിച്ചിട്ടുണ്ട്.
അസമിലെ മഞ്ഞുകാലമാണ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ. കനത്ത മൂടൽ മഞ്ഞും മേഘങ്ങളും കാരണം ദിശാബോധം തെറ്റുന്ന പക്ഷികൾ വെളിച്ചത്തിൽ ആകൃഷ്ടരായി ഗ്രാമത്തിലെ വീടുകളുടെ ചുമരുകളിലും മരങ്ങളിലുമെല്ലാം ഇടിച്ച് വീഴുന്നു എന്നാണ് കണ്ടെത്തൽ. കറുത്തവാവ് ദിവസങ്ങളിൽ അന്തരീക്ഷത്തിൽ തീരെ വെളിച്ചമില്ലാത്തതാണ് മരണസംഖ്യ കൂടാൻ കാരണം, അനുഭവപരിചയമില്ലാത്ത കുഞ്ഞുപക്ഷികളാണ് ചത്തുവീഴുന്നത്.
വൈകീട്ട് ആറ് മണി മുതൽ പത്ത് മണിവരെയുള്ള സമയത്തിനിടെയാണ് ഈ പ്രതിഭാസം നടക്കുക. നൂറ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഈ സംഭവത്തിന് ഇന്നും ജനങ്ങൾ സാക്ഷ്യം വഹിക്കുന്നു.
45 തരത്തിലുള്ള പക്ഷികളെ ഇങ്ങനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും ശക്തിയേറിയ കാറ്റും മഞ്ഞും പക്ഷികളുടെ ലക്ഷ്യബോധത്തെ തിരിച്ചുകാണുമെന്നും ഒന്നും മനസ്സിലാകാത്ത അവർ വെളിച്ചം കണ്ടിടത്തേക്ക് പറന്നു നീങ്ങി അവിടുത്തെ ഭിത്തികളിൽ തട്ടി വീഴുന്നതാകാം എന്നും ഗവേഷകര് പറയുന്നുണ്ട്. രാത്രി സമയം ആളുകൾ മുളവടികളുമായി പക്ഷകളെ വേട്ടയാടാനും ഇറങ്ങാറുണ്ടായിരുന്നു. എന്നാൽ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ഇതിന് കുറവ് വന്നിട്ടുണ്ടെന്നാണ് നിഗമനം.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്ന് പറയുമ്പോഴും തങ്ങളുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെട്ട ദൂരപ്രദേശങ്ങളിലേക്ക് പോകുന്ന പക്ഷികൾ എങ്ങനെ ഇവിടെയെത്തി ചത്തുവീഴുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല.
Comments