ബംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ഒന്നാം ഇന്നിംഗ്സിൽ മുംബൈക്ക് ഭേദപ്പെട്ട സ്കോർ. മദ്ധ്യനിര ബാറ്റ്സ്മാൻ സർഫറാസ് ഖാന്റെ സെഞ്ച്വറിയുടെയും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അർദ്ധസെഞ്ച്വറിയുടെയും മികവിൽ മുംബൈ 374 റൺസെടുത്ത് പുറത്തായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മദ്ധ്യപ്രദേശ് 1 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന മികച്ച നിലയിലാണ്.
134 റൺസെടുത്ത സർഫറാസ് ഖാനാണ് മുംബൈ ഇന്നിംഗ്സിന്റെ നെടുംതൂൺ. യശസ്വി ജയ്സ്വാൾ 78 റൺസെടുത്തു. മുംബൈ ക്യാപ്ടൻ പൃഥ്വി ഷാ 47 റൺസ് നേടി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സർഫറാസ് ഖാൻ നടത്തിയ പോരാട്ടം മുംബൈ ഇന്നിംഗ്സിന് കരുത്ത് പകർന്നു.
മദ്ധ്യപ്രദേശിന് വേണ്ടി ഗൗരവ് യാദവ് 4 വിക്കറ്റെടുത്തു. അനുഭവ് അഗർവാളിന് 3 വിക്കറ്റ് ലഭിച്ചു. സരൺശ് ജയിന് 2 വിക്കറ്റ് ലഭിച്ചപ്പോൾ കുമാർ കാർത്തികേയക്ക് 1 വിക്കറ്റും ലഭിച്ചു.
മദ്ധ്യപ്രദേശ് മികച്ച രീതിയിലാണ് മുംബൈക്ക് മറുപടി നൽകുന്നത്. 31 റൺസെടുത്ത ഹിമാൻശു മന്ത്രിയെ തുഷാർ ദേശ്പാണ്ഡെ പുറത്താക്കി. 44 റൺസെടുത്ത യാഷ് ദുബെയും 41 റൺസുമായി ശുഭം ശർമ്മയുമാണ് ക്രീസിൽ.















