കോഴിക്കോട്: ബാലുശ്ശേരിയിൽ ഫ്‌ളക്‌സ് നശിപ്പിച്ചെന്ന പേരിൽ പ്രവർത്തകനായ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ എസ്ഡിപിഐയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന അഭ്യർത്ഥനയുമായി ഡിവൈഎഫ്‌ഐ. പിറന്നാൽ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയതായിരുന്നു ജിഷ്ണു. വടിവാൾ എസ്ഡിപിഐക്കാർ ബലമായി കയ്യിൽ കൊടുത്തതാണ്. ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും ഡിവൈഎഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
പിറന്നാൾ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സഖാവ് ജിഷ്ണുവിനെ എസ്ഡിപിഐ- മുസ്ലിം ലീഗ് പ്രവർത്തകർ ഭീകരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു. ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണു ( 24) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്‌ച്ച .കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തിയാണ്, എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
ജിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. മുഖത്തും ദേഹത്തും ഭീകരമായാണ് മർദ്ദിച്ചത്. എസ്ഡിപിഐ പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ കൊടുത്ത് സിപിഐ (എം) നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയിച്ച് വീഡിയോ എടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
മതരാഷ്ടവാദികൾക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുർബലപ്പെടുത്താമെന്ന്
എസ്ഡിപിഐ കരുതേണ്ട.ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേർത്തു.
Comments