ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. പാർലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി.മോദി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, എൻഡിഎ കക്ഷി നേതാക്കൾ, മറ്റ് പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവർ പത്രിക സമർപ്പണത്തിൽ പങ്കെടുത്തു. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ഉള്ളവർ പത്രികയിൽ ഒപ്പു വച്ചിട്ടുണ്ട്. നാല് സെറ്റ് പത്രികകളാണ് നൽകിയിരിക്കുന്നത്. ആദ്യ സെറ്റ് പത്രികയിൽ പ്രധാനമന്ത്രി പേര് നിർദ്ദേശിക്കുകയും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പിന്താങ്ങുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രത്യേക പത്രിക, കേന്ദ്രമന്ത്രിമാരുടെ പത്രിക, വിവിധ സംസ്ഥാനങ്ങളിലെ പട്ടികവർഗ നേതാക്കൾ, വനിതാ നേതാക്കൾ എന്നിവർ സമർപ്പിക്കുന്ന മറ്റൊരു സെറ്റ് പത്രിക തുടങ്ങിയവയാണ് സമർപ്പിച്ചത്.
വൈഎസ്ആർ കോൺഗ്രസ്, ബിജെഡി നേതാക്കളും പത്രികാ സമർപ്പണത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഡൽഹിയിൽ എത്തിയ ദ്രൗപദി മുർമു പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും, രാജ്യത്തിന്റെ വികസനത്തെ കുറിച്ചും കൃത്യമായ കാഴ്‌ച്ചപ്പാടുള്ള നേതാവാണ് ദ്രൗപദി മുർമുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Comments