ബംഗലൂരു: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈക്കെതിരെ മദ്ധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ മദ്ധ്യപ്രദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെടുത്തിട്ടുണ്ട്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്നും 6 റൺസ് മാത്രം അകലെയാണ് മദ്ധ്യപ്രദേശ്. മദ്ധ്യപ്രദേശിന് വേണ്ടി യാഷ് ദുബെയും ശുഭം ശർമ്മയും സെഞ്ച്വറികൾ നേടി.
133 റൺസെടുത്ത യാഷ് ദുബെയെ ഷംസ് മുളാനി പുറത്താക്കി. 116 റൺസെടുത്ത ശുഭം ശർമ്മയുടെ വിക്കറ്റ് മോഹിത് അവസ്തിക്കാണ്. 67 റൺസുമായി രജത് പാട്ടിദാറും 11 റൺസുമായി ആദിത്യ ശ്രീവാസ്തവയും ബാറ്റിംഗ് തുടരുകയാണ്.
നേരത്തെ, മുംബൈ ഒന്നാം ഇന്നിംഗ്സിൽ 374 റൺസിന് പുറത്തായിരുന്നു. മദ്ധ്യനിര ബാറ്റർ സർഫറാസ് ഖാന്റെ സെഞ്ച്വറിയാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സർഫറാസ് 134 റൺസ് നേടി. 78 റൺസെടുത്ത യശസ്വി ജയ്സ്വാളും 47 റൺസെടുത്ത ക്യാപ്ടൻ പൃഥ്വി ഷായുമാണ് മുംബൈയുടെ മറ്റ് പ്രധാന സ്കോറർമാർ. മദ്ധ്യപ്രദേശിന് വേണ്ടി ഗൗരവ് യാദവ് 4 വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.
Comments