കൊച്ചി : ഗുരുവായൂരിലെ അമ്പാടിക്കണ്ണന്റെ വലിയ ഭക്തയായ സിആർ ലെജുമോൾക്ക് ആനകളെ പേടിയില്ല. പാപ്പാന്മാരുടെ കുടുംബത്തിൽ ജനിച്ച ഈ 44 കാരിക്ക് ചെറുപ്പം മുതലേ ആനകളോട് അതിയായ അഭിനിവേശമുണ്ടായിരുന്നു, അവയ്‌ക്ക് ഭക്ഷണം നൽകാനും ഏറെ ഇഷ്ടമായിരിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ പുന്നത്തൂർ കോട്ടയിൽ 47 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് ആദ്യ വനിതാ മാനേജരായി ചുമതലയേൽക്കുമ്പോൾ ലെജുമോൾ പറയുന്നത് ”എല്ലാം ഭഗവാന്റെ അനുഗ്രഹം” എന്നാണ്.
ഗുരുവായൂരപ്പന്റെ ഭക്തർ സംഭാവന നൽകിയ 44 ആനകളാണ് പുന്നത്തൂർ കോട്ടയിലുള്ളത്. ഇനി ഈ ആനകളെ പരിപാലിക്കേണ്ട ചുമതല ലെജുമോൾക്കാണ്. ഒരു പ്രാദേശിക ഭരണാധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പുന്നത്തൂർ കോട്ട 1975 ലാണ് ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തത്. 10 ഏക്കറിൽ പരന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് ക്യാമ്പ്.
പാപ്പാൻമാർ ഉൾപ്പെടെ 150 ജീവനക്കാരെ ഏകോപിപ്പിക്കുക, ആനകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നിവയാണ് ലെജുമോൾക്ക് ഏൽപ്പിച്ചിരിക്കുന്ന ജോലികൾ എന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. ലെജുമോളുടെ അച്ഛൻ രവീന്ദ്രൻ നായരും ഭാര്യാപിതാവ് ശങ്കരനാരായണനും വർഷങ്ങളോളം ദേവസ്വത്തിന്റെ കീഴിൽ പാപ്പാന്മാരായി സേവനമനുഷ്ഠിച്ചിരുന്നു. ലെജുമോളുടെ ഭർത്താവ് പ്രസാദും ആന പാപ്പാനായിരുന്നു.
1996ൽ ഗുരുവായൂർ ദേവസ്വത്തിൽ ലോവർ ഡിവിഷൻ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ലെജുമോൾ, കോട്ടയുടെ ചുമതലയേൽക്കും മുമ്പ് അസിസ്റ്റന്റ് മാനേജരായും പ്രവർത്തിച്ചിരുന്നു. ഗുരുവായൂരപ്പന്റെ ആനകളെ ഇത്രയും ഔദ്യോഗിക പദവിയിൽ പരിപാലിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ലെജുമോൾ പറഞ്ഞു. ഇവിടെ 44 ആനകളും പാപ്പാൻമാർ ഉൾപ്പെടെ 150 ജീവനക്കാരുമുണ്ട്. ആനകൾക്ക് പനയോല, പുല്ല്, വാഴത്തണ്ടുകൾ എന്നിവയുടെ വിതരണത്തിന് ദേവസ്വം കരാർ നൽകിയിട്ടുണ്ട്. ഓരോ ആനയ്‌ക്കും ഭക്ഷണത്തിന്റെ അളവ് വെറ്ററിനറി ഡോക്ടർമാരാണ് നിശ്ചയിക്കുന്നത്. അടുത്ത മാസം ആനകൾക്ക് ആയുർവേദ പുനരുജ്ജീവന ചികിത്സ നൽകുമെന്നും ലെജുമോൾ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യചടങ്ങുകൾക്കായി ആനകളെ എത്തിക്കുന്നത് ലെജുമോളുടെ കടമയാണ്. ഉത്സവകാലത്ത് 20ഓളം ആനകളെ മറ്റ് ക്ഷേത്രങ്ങളിലേക്ക് അയക്കും. ആനകൾ അവശരാകുമ്പോൾ അവർക്ക് വിശ്രമം നൽകുകയും മെഡിക്കൽ ചെക്കപ്പ് നടത്തിയ ശേഷം ഉത്സങ്ങൾക്കും മറ്റുമായി വേറെ ആനകളെ തിരഞ്ഞെടുക്കുകയും വേണം. മക്കളായ അക്ഷയ് കൃഷ്ണനും അനന്തകൃഷ്ണനും ലെജുമോൾക്ക് പുതിയ ജോലി ലഭിച്ചതിന്റെ ആവേശത്തിലാണ്.















