ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം രൂക്ഷമായതോടെ തുടർച്ചയായ ആറാം ദിവസവും കച്ചാർ ജില്ലയിലെ സിൽച്ചാർ പട്ടണം വെള്ളത്തിൽ മുങ്ങി. അസമിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലിലും ഇതുവരെ 118 പേരോളം മരണപ്പെട്ടതായി സർക്കാർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് പത്ത് പേരാണ്. ബാർപേട്ട, ധുബ്രി, കരിംഗഞ്ച്, ഉദൽഗുരി ജില്ലകളിൽ രണ്ട് പേർ വീതം മരണപ്പെട്ടു. കച്ചാർ, മോറിഗാവ് എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സംഭവിച്ചത്.
ധുബ്രിയിൽ ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് കുറയുന്നത് ആശ്വാസമേകുന്നുണ്ടെന്നും സർക്കാർ അറിയിക്കുന്നു. എന്നാൽ നാഗോണിലെ കോപിലി നദി അപകടരമാം വിധം ശക്തമായി ഒഴുകുകയാണ്. വെള്ളപ്പൊക്കം രൂക്ഷമായ കച്ചാർ ജില്ലയിൽ ആളുകളെ സുരക്ഷിതമാക്കുന്നതിനായി സർക്കാർ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയതായി അറിയിച്ചു. പ്രദേശത്തെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻഗണന നൽകുമെന്നും ഡെപ്യൂട്ടി കമ്മീഷണർ കീർത്തി ജല്ലി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണം, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കൾ ഇന്ത്യൻ എയർഫോഴ്‌സ് ഹെലികോപ്റ്ററുകൾ വഴി എത്തിച്ചു നൽകുന്നു. വെള്ളപ്പൊക്കം നിരീക്ഷിക്കാനും ദുരിതബാധിതർക്ക് ആവശ്യമായവ എത്തിക്കുന്നതിനും രണ്ട് ഡ്രോൺ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 207 പേർ അടങ്ങുന്ന എട്ട് എൻഡിആർഎഫ് ടീമുകളും 120 ഉദ്യോഗസ്ഥരുള്ള ആർമി യൂണിറ്റും ഒമ്പത് ബോട്ടുകളും സിൽച്ചാറിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സർക്കാർ പറയുന്നു.
Comments