കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിട്ടു. ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനാപകടം സംഭവിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയും ചില ഓൺലൈൻ ചാനലുകളിലൂടെയും തെറ്റായ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ആശുപത്രി അധികൃതർ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിട്ടിരിക്കുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കരളിൽ രക്തസ്രാവവും നിയന്ത്രണ വിധേയമല്ലാത്ത ബിപിയും ശങ്കു ടി ദാസിന് ഉണ്ടായിരുന്നു. രക്തസ്രാവം തടയുന്നതിനായി ആൻജിയോ എംബൊളൈസേഷന് അദ്ദേഹത്തെ വിധേയനാക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബിപി കുറഞ്ഞ നിലയിൽ ആയതിനാൽ ഐനോട്രോപ്പിക് സപ്പോർട്ട് നൽകിയിട്ടുണ്ട്. മാത്രമല്ല, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കുകയും വെന്റിലേറ്റർ സപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതിന്റെ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. കൂടാതെ ബിപി വീണ്ടും കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ സിടി സ്കാൻ വീണ്ടും ചെയ്യുകയും രക്തസ്രാവം ഇല്ല എന്ന് ഡോക്ടർമാർ ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. അവയവങ്ങളുടെ പരാജയ ലക്ഷണം തുടരുന്നതിനാൽ ശങ്കു ടി ദാസിനെ തുടർച്ചയായി റീനൽ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയനാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തിൽ മികച്ച ശ്രദ്ധയും പരിചരണവും നൽകുമ്പോഴും മെറ്റാബാളിക് പാരാമീറ്ററുകളും ഹീമോ ഡൈനാമിക്സും സങ്കീർണ്ണമായി തുടരുകയാണെന്നും ഡോക്ടർമാർ പറയുന്നു.
Comments