പ്രേഷകരെ കോരിത്തരിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. തന്റെ 254 ആം ചിത്രമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള സിനിമ പ്രേമികളെ സംബന്ധിച്ച് ഈ പ്രഖ്യപനം രോമാഞ്ചം കൊള്ളിപ്പിക്കുന്ന ഒന്നാണ്. തൊണ്ണൂറുകളിൽ തിയറ്ററുകളിൽ ഇടിമുഴക്കം സൃഷിടിച്ച ഹൈവെ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് താരം വരുന്നത്. സുരേഷ്ഗോപി-ജയരാജ് കൂട്ടുക്കെട്ട് വീണ്ടും ഇടിമുഴക്കാൻ വരുന്നു എന്നത് മലയാളികൾക്ക് ആവേശ വാർത്തയാണ്. ജൂൺ 26 ന് നടന്റെ പിറന്നാൾ ആഘോഷമാക്കാൻ ഇരിക്കുന്ന ആരാധകർക്ക് മധുരമേറുന്ന വാർത്തയാണ് താരം നൽകിയിരിക്കുന്നത്.
ജയരാജ്-സുരേഷ്ഗോപി ചിത്രമായ ഹൈവെ 1995 ലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ റോ ഓഫീസറായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. 30 നിരപരാധികളായ കോളേജ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനം അന്വേഷിക്കുന്നതിനായി റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ഓഫീസറായ ശ്രീധർ പ്രസാദ് വരുന്നതാണ് 1990 ൽ ഇറങ്ങിയ ഹൈവെയുടെ കഥാസന്ദർഭം. അന്വേഷണത്തിന്റെ ഭാഗമായി ഉടുമ്പൻചോലയിലെ ഒരു പ്ലാന്ററായ മഹേഷ് അരവിന്ദായി ചിത്രത്തിൽ വേഷം മാറി അന്വേഷിക്കുകയും കേസ് തെളിയിക്കുന്നതുമാണ് ഹൈവെ എന്ന ചിത്രം.
ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമ കൂടിയായിരുന്നു ഹൈവെ. അന്ന് വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത മെയിക്കിം ശൈലിയായിരുന്നു ഹൈവെയുടെത്. അതുവരെ ആർക്കും പരിചയമില്ലാതിരുന്ന റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്(R&AW) എന്ന അന്വേഷണ വിഭാഗത്തെ പരിചയപ്പെടുത്തിയ സിനിമയാണിത്. സുരേഷ്ഗോപിയെ വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. കഥാപാത്രങ്ങളുടെ പേരുകൾ കൊണ്ടും വസ്ത്രധാരണകൾ കൊണ്ടും സിനിമ വ്യത്യസ്തത പുലർത്തി. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങൾ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി ഉപയോഗിക്കുന്ന മാൽബ്രോ എന്നെഴുതിയ മഞ്ഞ ജിപ്സി വാഹനപ്രേമികളുടെ ആവേശമായിരുന്നു. പശ്ചാത്തല സംഗീതവും ഗാനങ്ങളും അതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ളവയായിരുന്നു. കൗബോയ് സിനിമകളെ അനുസ്മരിക്കുന്ന തരത്തിലുള്ള ചിത്രമായിരുന്നു തൊണ്ണൂറുകളിൽ തരംഗമായ ഹൈവെ. ഇതിനെല്ലാംമുപരി മലയാള ഭാഷയ്‌ക്കപ്പുറം അതിർത്തികൾ ഭേദിച്ച് ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലുമടക്കം ചിത്രം വമ്പൻ വിജയം നേടി. ഈ ചിത്രത്തോട് കൂടി തെലുങ്ക് സിനിമാ പ്രേമികൾക്കിയിൽ സൂപ്പർസ്റ്റാറായി മാറി സുരേഷ്ഗോപി.
ഒരുകാലത്ത് തരംഗമായി മാറിയ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ, ജയരാജ്-സുരേഷ്ഗോപി കോംബോ തിരികെ എത്തുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും സിനിമപ്രേമികൾ പ്രതീക്ഷിക്കുന്നില്ല. മിസ്റ്ററി ആക്ഷൻ ത്രില്ലറായാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ലീമാ ജോസഫാണ്. ജയരാജും സുരേഷ് ഗോപിയും നിരവധി സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. ഹൈവെ, കളിയാട്ടം, പൈതൃകം, അശ്വരൂഢൻ എന്നിവ ജയരാജ്-സുരേഷ്ഗോപി കോംബോയിൽ പിറന്നവയാണ്. കളിയാട്ടം എന്ന സിനിമ സുരേഷ് ഗോപിക്ക് ദേശീയ ചലച്ചിത്ര അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി കൊടുത്തു.
Comments