ബംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി മദ്ധ്യപ്രദേശ്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 374നെതിരെ മദ്ധ്യപ്രദേശ് നാലാം ദിനം 536 റൺസിന് പുറത്തായി. 162 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് മദ്ധ്യപ്രദേശ് നേടിയത്.
നാലാം ദിവസം മദ്ധ്യപ്രദേശിന് വേണ്ടി മദ്ധ്യനിര ബാറ്റർ രജത് പാട്ടീദാറും സെഞ്ച്വറി നേടി. 122 റൺസാണ് രജത് നേടിയത്. സരൺശ് ജയിൻ 57 റൺസ് നേടി. നേരത്തെ, യാഷ് ദുബെയും ശുഭം ശർമ്മയും മദ്ധ്യപ്രദേശിന് വേണ്ടി സെഞ്ച്വറികൾ നേടിയിരുന്നു. യാഷ് 133 റൺസ് നേടിയപ്പോൾ ശർമ്മ 116 റൺസാണ് സ്കോർ ചെയ്തത്. മുംബൈക്ക് വേണ്ടി ഷംസ് മുളാനി 5 വിക്കറ്റ് നേടി. തുഷാർ ദേശ്പാണ്ഡേക്ക് 3 വിക്കറ്റ് ലഭിച്ചപ്പോൾ മോഹിത് അവസ്തി 2 വിക്കറ്റുകൾ സ്വന്തമാക്കി.
നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എടുത്തിട്ടുണ്ട്. 44 റൺസ് എടുത്ത ക്യാപ്ടൻ പൃഥ്വി ഷായും 25 റൺസെടുത്ത ഹർദ്ദിക് തമോറുമാണ് പുറത്തായത്. 30 റൺസുമായി അർമാൻ ജാഫറും 9 റൺസുമായി സുവേദ് പാർകറും ബാറ്റിംഗ് തുടരുന്നു. മുംബൈ ഇപ്പോഴും മദ്ധ്യപ്രദേശിനേക്കാൾ 49 റൺസിന് പിന്നിലാണ്.
Comments