കോയമ്പത്തൂർ: കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതിമാർക്കെതിരെ കേസെ്. ഇ എസ് ഐ കോർപ്പറേഷനിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്് നടത്തിയ തൃശൂർ സ്വദേശിനി ധന്യ(39),ഭർത്താവ് കരുണാനിധി എന്നിവർക്കെതിരെയാണ് കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തത്.
സിങ്കാനല്ലൂർ ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ക്ലാർക്ക്, അസിസ്റ്റന്റ്, എച്ച്.ആർ. വിഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുണ്ടെന്നും ധന്യ തന്റെ ഡ്രൈവറായ പ്രദീപിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലെ ഡീൻ ആണ് താനെന്ന് ഇവർ വിശ്വസിപ്പിച്ചതായി പ്രദീപ് ആരോപിക്കുന്നു.
പ്രദീപ് പറഞ്ഞതനുസരിച്ചാണ് ധന്യയെ സൂലൂർസ്വദേശി നുഫൈലും സുഹൃത്തുക്കളും സമീപിച്ചത്.
തന്റെ സഹോദരിക്ക് നഴ്സ് ജോലിക്കായി മൂന്നുലക്ഷം രൂപ നൽകിയിരുന്നെന്ന് പ്രദീപ് യുവാക്കളോട് പറഞ്ഞു. പിന്നാലെ 10 പേർ 50 ലക്ഷത്തോളം രൂപയും യഥാർഥ സർട്ടിഫിക്കറ്റുകളും നൽകുകയായിരുന്നു. പിന്നാലെ ദമ്പതിമാരെ കാണാതായി. പിന്നീട് ഭക്ഷണവിതരണ കമ്പനിയിൽ ജോലിക്കുകയറിയ നുഫൈൽ ആറുമാസത്തിനുശേഷം ഭക്ഷണം നൽകാനായി ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് ദമ്പതിമാരെ തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് തട്ടിപ്പിനിരയായ മറ്റ് ആളുകളോടൊപ്പം മൂന്നു ദിവസത്തോളം സമരം നടത്തി.
അഭിഭാഷകരുടെ സഹായത്തോടെ ധന്യ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകിയെങ്കിലും പണം നൽകാത്തതിനെത്തുടർന്ന് സമരം മുന്നോട്ടുപോയി. ഇതിനിടെ വ്യാഴാഴ്ചമുതൽ ധന്യ ഗ്യാസ് അടുപ്പ് തുറന്ന് ആത്മഹത്യ ഭീഷണി മുഴക്കി. ഇതോടെ പോലീസ് സമരക്കാരെ അനുനയിപ്പിച്ച് പറഞ്ഞു വിടുകയായിരുന്നു.
Comments