കൊച്ചി: കെഎസ്ഇബിയുടെ ബാദ്ധ്യത സർക്കാരിന്റെ പിടിപ്പുകേട് ആണെന്നും അതിന്റെ ഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവെയ്ക്കാനാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ചാർജ്ജ് വർദ്ധനവിന് കാരണം വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ്.
സർക്കാരിന്റെയും, ബോർഡിന്റെയും അഴിമതിയും കെടുകാര്യസ്ഥതയും മൂലമുണ്ടായ ഭീമമായ നഷ്ടം നികത്താനാണ് ചാർജ്ജ് വർദ്ധനവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ജനങ്ങൾ ഏറ്റവും ദുരിതപൂർണമായ കാലത്തിലൂടെ കടന്നുപോകുമ്പോൾ ഇടിവെട്ട് കൊണ്ടപോലെയാണ് സ്ഥിതി.
സർക്കാരിന്റെ അറിവോടെ നടന്ന അഴിമതികളിൽ വന്ന കടബാദ്ധ്യതയാണ് കെഎസ്ഇബിക്ക് ഇപ്പോൾ ഉളളത്. ഒരു കാരണവശാലം വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കേണ്ട സാഹചര്യമല്ല ഇപ്പോഴുളളത്. എല്ലാവർക്കും ജപ്തി നോട്ടീസും ഒക്കെയായി ബാദ്ധ്യതകളായി നിൽക്കുന്ന സമയമാണ്. അതിശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments