തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി യുവജന സംഘടനകളിൽ നല്ലൊരു വിഭാഗവും മദ്യപാനികളാണെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. ലഹരിക്കെതിരെ ഹയർസെക്കന്ററി തലം മുതൽ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’കേരളത്തിലെ വിദ്യാർത്ഥി യുവജന സംഘടനകളിൽ നല്ലൊരു ഭാഗവും കുടിയൻമാരാണ്. ചെറുതൊന്നുമല്ല നല്ല നിലയിൽ. ക്യാംമ്പയിന് വരാൻ പറഞ്ഞാൽ എത്രത്തോളം ഉൾക്കൊള്ളും. വിദ്യാർത്ഥികളെ ബോധവൽക്കരിക്കണം. ആത്മാർത്ഥതയോടെ ബോധവൽക്കരണം നടത്താൻ സാധിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ തലമുറയെ ആത്മാർത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയിൽ ബോധവത്കരണം നടത്താൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാർത്ഥി-യുവജനസംഘടനകളെയാണ്. ശ്രദ്ധിച്ച് നോക്കിയപ്പോൾ കാണാനായത് അവരിൽ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോൾ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
മയക്കുമരുന്നിന്റെ ഹബ്ബായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ ദിവസം 1,500 കോടി വിലവരുന്ന മയക്കുമരുന്ന് ഒരു ബോട്ടിൽ നിന്ന് പിടികൂടിയിരുന്നു. കേരളത്തിന് പുറമെ തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു
Comments