അഗർത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും വിജയം. മുഖ്യമന്ത്രി മാണിക് സാഹ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി മികച്ച വിജയം നേടി. ഒരിടത്ത് കോൺഗ്രസ് ആണ് വിജയിച്ചത്. എന്നാൽ മൂന്ന് പതിറ്റാണ്ടിലധികം ത്രിപുര ഭരിച്ചിരുന്ന സിപിഎമ്മും ഇടതുപക്ഷവും ഒരിടത്ത് പോലും വിജയിച്ചില്ല.
ടൗൺ ബർദോവാലി, ജബരാജ് നഗർ, സുർമ എന്നിവിടങ്ങളിലാണ് ബിജെപി പ്രവചനങ്ങളെ കാറ്റിൽപറത്തുന്ന വിജയം നേടിയത്. ടൗൺ ബോർദോവാലിയിൽ നിന്ന് മുഖ്യമന്ത്രി മണിക് സാഹ 6104 വോട്ടുകൾക്കാണ് വിജയിച്ചത്. സിപിഎമ്മിന്റെ പരമ്പരാഗത മണ്ഡലമായ ജബരാജ് നഗറിൽ നിന്ന് 4572 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ മൊലീന ദേബ് നാഥ് തിളക്കമാർന്ന വിജയം നേടിയത്.
സുർമയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സ്വപ്‌ന ദാസ് പോൾ 4583 വോട്ടുകൾക്കാണ് വിജയിച്ചത്. സ്വപ്ന 16,677 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർത്ഥിക്ക് 8415 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ബാബുറാം സത്‌നാമി 12,094 വോട്ടുകൾ നേടി. അഗർത്തലയിൽ കോൺഗ്രസിന്റെ സുദീപ് റോയ് ബർമൻ ആണ് വിജയിച്ചത്.
രാജ്യത്തെ വിവിധയിടങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ യുപിയിൽ നിന്നുളള അസംഗഢിലും രാംപൂരിലും ബിജെപി തിളക്കമാർന്ന വിജയം നേടിയിരുന്നു. സമാജ് വാദി പാർട്ടിയുടെ കുത്തകയായിരുന്ന മണ്ഡലങ്ങളായിരുന്നു രണ്ടും. ഇതിന് പുറമേയാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ മൂന്നിലും ബിജെപി വിജയിച്ചത്.
Comments