ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ നിശാക്ലബിൽ യുവാക്കളെ ദുരൂഹമായി മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ ദക്ഷിണാഫ്രിക്കയിലെ നഗരമായ ഈസ്റ്റ് ലണ്ടനിലെ ഒരു നിശാക്ലബ്ബിലാണ് 20 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഈസ്റ്റ് ലണ്ടൻ ആസ്ഥാനമായുള്ള സീനറി പാർക്കിലെ ഒരു പ്രാദേശിക ഭക്ഷണശാലയിലാണ് യുവാക്കൾ മരണപ്പെട്ടത്. നഗരമദ്ധ്യത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സീനറി പാർക്ക്. സമൂഹമാദ്ധ്യമങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രത്തിൽ യുവാക്കൾ പലയിടങ്ങളിലായി മരണപ്പെട്ട് കിടക്കുന്നത് കാണാം. എന്നാൽ ഈ ചിത്രം നിശാക്ലബിൽ നിന്നുള്ള ചിത്രങ്ങളാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സംഭവം പുറത്തറിഞ്ഞ സമയം 17 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ നിലവിൽ 20 പേര് മരിച്ചതായും രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നുമെന്നുമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഈസ്റ്റ് ലണ്ടൻ ആസ്ഥാനമായുള്ള സീനറി പാർക്കിലെ ഒരു പ്രാദേശിക ഭക്ഷണശാലയിൽ യുവാക്കൾ മരിച്ചുവെന്നും സംഭവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും പ്രവിശ്യാ പോലീസ് വക്താവ് ബ്രിഗേഡിയർ തെമ്പിൻകോസി കിനാന മാദ്ധ്യമങ്ങളോട് പറഞ്ഞു.
18 നും 20 നും ഇടയിലുള്ള യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. തിക്കിലും തിരക്കിലും പെട്ടുള്ള മരണമല്ല ഇതെന്നും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ഈസ്റ്റേൺ കേപ് പ്രവിശ്യാ കമ്മ്യൂണിറ്റിയും സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ഉനതി ബിൻകോസും പറഞ്ഞു. മരിച്ചവർക്ക് ശരീരത്തിൽ പാടുകളോ മുറിവുകളോ ക്ഷതമോ സംഭവിച്ചിട്ടില്ല. അതിനാൽ മരണത്തിൽ ദുരൂഹത നില നിലനിൽക്കുന്നു. ഹൈസ്കൂൾ പരീക്ഷകൾ അവസാനിച്ച ശേഷം ആഘോഷിക്കാനെത്തിയ കുട്ടികളാണ് മരണപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Comments