പാറ്റ്‌ന : ഉത്തരേന്ത്യയിൽ കാലവർഷം ആരംഭിച്ചതോടെ ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. പതിനേഴ് പേരാണ് കഴിഞ്ഞാഴ്ച മാത്രം ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്. ഭഗൽപൂർ ജില്ലയിൽ ആറ് , വൈശാലി, ബങ്ക, ഖഗാരിയ എന്നിവിടങ്ങളിൽ മൂന്ന് , മുൻഗർ, കതിഹാർ, മധേപുര, എന്നിവിടങ്ങളിൽ രണ്ട് , സഹർസയിൽ ഒന്ന് എന്നിങ്ങനെയാണ് വിവിധ ഇടങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇടിമിന്നലുകളുടെ തരംഗദൈർഘ്യം വർധിച്ചതാണ് ഇതിന്റെ കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നത്.റിപ്പോർട്ട് അനുസരിച്ച് മിന്നലിൽ 34 ശതമാനം വർദ്ധനവാണ് രാജ്യത്ത് ചൂണ്ടിക്കാട്ടുന്നത് .
2020-21 കാലഘട്ടത്തിൽ ഇടിമിന്നൽ 1,697 മരണങ്ങൾക്ക് കാരണമായി. 2020-21 വാർഷിക റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് പ്രകാരം മിന്നലേറ്റ് മരണം സംഭവിക്കുന്നതിൽ കൂടുതൽ പേരും ഉത്തരേന്ത്യക്കാരാണ് . ഭൗമശാസ്ത്ര മന്ത്രാലയവും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പും , സർക്കാർ ഏജൻസികളും ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്.ബീഹാറിൽ 401, ഉത്തർപ്രദേശിൽ 238, മധ്യപ്രദേശിൽ 238, ഒഡിഷ 156 എന്നങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ കണക്കുകൾ .
2019-20 ൽ 1.38 കോടിയായിരുന്ന മിന്നൽ തരംഗങ്ങൾ ഒരു വർഷം പിന്നിടുമ്പോൾ 1.85 കോടിയായി വർദ്ധിച്ചു. 46.83 ലക്ഷമാണ് വർദ്ധന. ഇതും മിന്നലേറ്റുളള മരണങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് മിന്നലാക്രമണത്തിൽ രാജ്യത്ത് 34% വർദ്ധനവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ.
നിലവിലെ സാഹചര്യത്തിൽ ഇടിമിന്നൽ കൊണ്ടുള്ള മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ മഴക്കാലത്ത് ഉണ്ടാകുന്ന ഇടിമിന്നൽ പ്രദേശവാസികൾക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു.ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ നിരവധി പേരാണ് ഇടിമിന്നലേറ്റ് മരിക്കുന്നത്. ഇത്തരത്തിൽ മരണപ്പെടുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ട്. അതേസമയം മിന്നലേറ്റ് മരിച്ചവരുടെ എണ്ണം കണക്കിലും അധികം ആകാനാണ് സാധ്യത എന്നും ചില ഏജൻസികൾ വ്യക്തമാക്കുന്നു.
Comments