ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. ശിവസേന ബാലാസാഹബ് എം എൽ എമാർക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസിനെതിരെ ഏകനാഥ് ഷിൻഡെ സുപ്രീം കോടതിയെ സമീപിച്ചു. ഷിൻഡെയുടെ ഈ നീക്കം ഉദ്ധവ് താക്കറെ സർക്കാരിന് തിരിച്ചടിയായി.
തനിക്ക് പകരം ശിവസേന നിയമസഭാ കക്ഷി നേതാവായി അജയ് ചൗധരിയെ തിരഞ്ഞെടുത്ത തീരുമാനവും ഹർജിയിൽ ഏകനാഥ് ഷിൻഡെ ചോദ്യം ചെയ്യുന്നു. തങ്ങൾക്കാണ് പാർട്ടിയിൽ ഭൂരിപക്ഷമെന്നും ഷിൻഡെ പക്ഷം വാദിക്കുന്നു. ഈ സാഹചര്യത്തിൽ, അയോഗ്യതാ നോട്ടീസിന് സാധുത നൽകരുത് എന്നതാണ് ഷിൻഡെയുടെ ആവശ്യം.
തങ്ങൾ ശിവസേന വിട്ടിട്ടില്ലെന്നും, പാർട്ടിക്കുള്ളിൽ തങ്ങളാണ് ഭൂരിപക്ഷമെന്നും ശിവസേന ബാലാസാഹബ് പക്ഷം അവകാശപ്പെടുന്നു. ശിവസേനക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും അവർ പറയുന്നു. ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിൻഡെ പക്ഷം ശിവസേന ബാലാസാഹബ് എന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകനാഥ് ഷിൻഡെയെ നേതാവായി ശിവസേന ബാലാസാഹബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തു.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ, പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്താലും തങ്ങളെ അയോഗ്യരാക്കാൻ കഴിയില്ലെന്ന് ഷിൻഡെ പക്ഷം വ്യക്തമാക്കുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം, ഏതൊരു സാമാജിക സംഘത്തിനും, പാർട്ടിയുടെ ആകെ സാമാജികരുടെ എണ്ണത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ, മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്യാവുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Comments