ഓസ്ലോ: നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിൽ വെടിവെപ്പ് നടത്തി രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോയർ. ഇറാനിയൻ വംശജനായ നോർവീജിയൻ പൗരനാണ് ഇയാൾ. 42 വയസ്സുകാരനായ പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് സംശയിക്കുന്നതായി നോർവേ പോലീസ് പറഞ്ഞു.
ഓസ്ലോയിലെ എൽ ജി ബി ടി ക്യു വിഭാഗത്തിന്റെ പ്രധാന ഉല്ലാസ കേന്ദ്രമാണ് ലണ്ടൻ പബ്ബ്. ഇവിടേക്ക് കടന്നു കയറിയ പ്രതി, പബ്ബിൽ ഉണ്ടായിരുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ട് പേരും അമ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ്. വെടിവെപ്പിൽ 21 പേർക്ക് പരിക്കേറ്റിരുന്നു.
വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓസ്ലോയിൽ മഴവിൽ പതാകകൾ വീശി പ്രകടനം നടന്നു. വെടിവെപ്പ് നടന്ന് നിമിഷങ്ങൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. സംഭവത്തെ നോർവേ ഭരണകൂടം ശക്തമായി അപലപിച്ചു. പ്രതിയെ മാനസികരോഗ പരിശോധനയ്‌ക്ക് വിധേയനാക്കുമെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പരമാവധി ശിക്ഷ തന്നെ നൽകുമെന്നും നോർവേ കിരീടാവകാശി ഹാകോൺ രാജകുമാരൻ വ്യക്തമാക്കി.
Comments