തിരുവനന്തപുരം : നിയമ സഭയിൽ കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ. പ്രതിപക്ഷ എംഎൽഎമാരായ ഷാഫി പറമ്പിൽ ,അൻവർ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുത്ത ഷർട്ട് ധരിച്ച് എത്തിയത്. പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ് നേതാക്കളുടെ ഈ നടപടി.
അതേസമയം പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ നിർത്തിവെച്ചു.ചോദ്യോത്തരവേള തുടങ്ങിയ ഉടൻ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയാണ് പ്രതിഷേധം.
കേരള സ്വകാര്യ വനങ്ങൾ ഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി എന്നീ രണ്ട് ബില്ലുകളാണ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് അജണ്ടയിലുണ്ടായിരുന്നത്. ധനാഭ്യർഥന ചർച്ചകൾ നാളെ മുതലാണ്. അടുത്ത മാസം 27 വരെ 23 ദിവസങ്ങളാണ് സഭ സമ്മേളിക്കുന്നത്.
അതേസമയം രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ തകർത്തതും, സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങൾ പ്രതിപക്ഷം ചർച്ച ആക്കും. രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം.നിയമസഭയിലേക്ക് സന്ദർശകർ ഉൾപ്പെടെ ഉള്ളവരുടെ പ്രവേശനവും കർശനമായ നിരീക്ഷണത്തിലായിരിക്കും.
മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ നിയമസഭയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലും വിലക്ക് ഏർപ്പെടുത്തി. മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനം മീഡിയ റൂമിൽ മാത്രം.
Comments