തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ സിപിഎം വാദം ഏറ്റുപിടിച്ച് മുഖ്യമന്ത്രിയും. ഓഫീസിനുളളിലെ ഗാന്ധിയുടെ ചിത്രം തകർത്തത് കോൺഗ്രസുകാർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഗാന്ധിയുടെ ചിത്രം തകർത്തത് കുബുദ്ധിയാണെന്നും അതിന് പിന്നിൽ കോൺഗ്രസുകാർ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന് രാഷ്‌ട്രീയ പാപ്പരത്തവും ഉദ്ദേശ്യശുദ്ധി ഇല്ലായ്മയുമാണ്. പലതരത്തിലുള്ള കുത്സിത ശ്രമങ്ങൾ നടത്തുകയാണ് കോൺഗ്രസ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വയനാട്ടിലെ കോൺഗ്രസ് ഓഫീസിൽ മഹാത്മഗാന്ധിയുടെ ചിത്രത്തിന് സംഭവിച്ചത്. ഓഫീസിൽ കയറിയ എസ്എഫ്‌ഐക്കാർ ചെയ്തത് പാടില്ലാത്തതായിരുന്നു. എന്നാൽ അവർ പോയതിന് ശേഷം ഓഫീസിലേക്ക് കയറിയ കോൺഗ്രസുകാരാണ് ചുമരിലുള്ള ഗാന്ധിയുടെ ചിത്രം താഴെയിട്ടത്. എസ്എഫ്‌ഐക്കാർ പോയതിന് ശേഷമാണ് ചിത്രം തകർത്തതെന്ന് വ്യക്തമാണ്. ഇത്തരം കുത്സിത ശ്രമങ്ങൾ നടത്തുന്ന കോൺഗ്രസുകാർ ഗാന്ധി ശിഷ്യർ തന്നെയാണോയെന്നും എങ്ങനെയാണ് കോൺഗ്രസുകാർക്ക് ഇതിന് മനസ് വന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വയനാട്ടിലെ ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഒരു പത്ര ഓഫീസാണ് ആക്രമിക്കപ്പെട്ടത്. ഇക്കാര്യത്തിൽ ആക്രമണത്തെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായോയെന്നും രാഹുലിന്റെ ഓഫീസ് തകർക്കപ്പെട്ടപ്പോൾ അപലപിക്കാൻ തയ്യാറായവരാണ് എൽഡിഎഫുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് തരത്തിലുള്ള രാഷ്‌ട്രീയ സംസ്‌കാരമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.
Comments