മുംബൈ: ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ഉദ്ധവ് താക്കറെ ശ്രമിക്കണമെന്ന് ശിവസേന ബാലാസാഹബ് എം എൽ എ ദീപക് കേസർകർ. ഇപ്പോൾ നടക്കുന്നത് കലാപമല്ല, ശിവസേനയുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ബിജെപി ശിവസേന സഖ്യത്തിനാണ് ജനങ്ങൾ അംഗീകാരം നൽകിയതെന്നും കേസർകർ പറഞ്ഞു.
ഹിന്ദുത്വം ബിജെപിയുടെയും ശിവസേനയുടെയും പൊതുധാരയാണ്. ഹിന്ദുത്വത്തിൽ നിന്ന് ശിവസേനയെ അകറ്റാൻ കഴിയില്ലെന്നും കേസർകർ പറഞ്ഞു. അതേസമയം ഉദ്ധവ് താക്കറെയുമായി ഒരു തരത്തിലുള്ള നീക്ക്പോക്കുകൾക്കും തയ്യാറല്ലെന്ന് ബിജെപി ആവർത്തിച്ച് വ്യക്തമാക്കി.
മഹാരാഷ്‌ട്ര നിയമസഭയിൽ നിലവിൽ 170 എം എൽ എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കി എന്നാണ് വിവരം. നിയമസഭയിൽ അടിയന്തിരമായി പ്രോ ടേം സ്പീക്കറെ നിയമിക്കാൻ ബിജെപി ആവശ്യപ്പെടുമെന്നാണ് സൂചന. ബിജെപി ദേശീയ നേതൃത്വവുമായി മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിൽ എല്ലാ ബിജെപി എം എൽ എമാരും മുംബൈയിൽ തന്നെ തുടരുകയാണ്.
Comments