തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടബാധ്യതയെക്കുറിച്ച് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി സർക്കാർ. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്തം കടബാധ്യത 3,32,291 കോടി രൂപയാണെന്ന് സർക്കാർ അറിയിച്ചു. കാരണമായത് പ്രളയവും കൊറോണയുമാണെന്നാണ് സർക്കാർ വാദം.
എന്നാൽ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ തയ്യാറല്ലെന്നും സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അനുവദനീയമായ കടമെടുപ്പ് പരിധിക്കുള്ളിൽ നിന്നാണ് മുഴുവൻ കടവുമെടുത്ത് പോരുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചതിന്റെ ഫലമായി ഉത്പാദനം കുറഞ്ഞു. അതുവഴി ധനകമ്മി വർധിച്ചുവെന്നും വരുമാനം ഇടിഞ്ഞുവെന്നും സർക്കാർ പറയുന്നു.
2010-11 സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയിലേറെ കടം വർധിച്ചതായും സർക്കാർ സാക്ഷ്യപ്പെടുത്തി. 3.32 കോടി രൂപ കടബാധ്യതയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനെ ഇതൊന്നും ബാധിക്കുകയില്ലെന്നാണ് സർക്കാരിന്റെ വാദം. ധനമന്ത്രിക്ക് വേണ്ടി നിയമസഭയിൽ ഹാജരായ മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments