ന്യൂഡൽഹി: ഗോധ്രാനന്തര കലാപത്തിന് ശേഷം ടീസ്ത സെതൽവാദിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ ചരടുവലിയ്‌ക്കൊത്തെന്ന് വെളിപ്പെടുത്തി മാദ്ധ്യമ പ്രവർത്തകയുടെ മുൻ സഹായി റയിസ് ഖാൻ പഠാൻ. ഇതിനായി ടീസ്തയ്‌ക്ക് സാമ്പത്തിക സഹായം ലഭിച്ചെന്നും റയിസ് ഖാൻ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച ചർച്ചയിൽ ആയിരുന്നു റയിസിന്റെ നിർണായക വെളിപ്പെടുത്തൽ.
ഗോധ്രാനന്തര കലാപം രാഷ്‌ട്രീയമായി മുതലെടുക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. ടീസ്തയുടെയും കോൺഗ്രസിന്റെയും ഒരേയൊരു ലക്ഷ്യം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി മാത്രമായിരുന്നു. കോൺഗ്രസിന്റെ ഉന്നത നേതാക്കളായ അഹമ്മദ് പട്ടേൽ, സോണിയ ഗാന്ധി എന്നിവരുൾപ്പെടെ മോദിയ്‌ക്കെതിരായ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നുവെന്നും റയിസ് ഖാൻ വെളിപ്പെടുത്തി.
ഗോധ്രാനന്തര കലാപത്തിന് ശേഷം അഹമ്മദാബാദിലെ സർക്യൂട്ട് ഹൗസിൽ അഹമ്മദ് പട്ടേലുമായി താനും, ടീസ്തയും കൂടിക്കാഴ്ച നടത്തി. ചർച്ചയ്‌ക്കിടെ തയ്യാറാക്കിയ പദ്ധതികൾ നടപ്പിലാക്കാനുള്ള പണം തന്റെ പക്കലില്ലെന്ന് ടീസ്ത അഹമ്മദ് പട്ടേലിനോട് പറഞ്ഞു. ഉടനെ അഹമ്മദ് പട്ടേൽ അന്നത്തെ ഹോട്ടൽ അസോസിയേഷൻ ചെയർമാൻ ആയിരുന്ന നരേന്ദ്ര ബ്രഹംഭട്ടിനെ വിളിക്കുകയും, ആവശ്യമുള്ള പണം ടീസ്തയ്‌ക്ക് നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തെന്നും റയിസ് വ്യക്തമാക്കി.
അപ്പോൾ തന്നെ അഹമ്മദ് പട്ടേൽ ടീസ്തയ്‌ക്ക് 5 ലക്ഷം രൂപ നൽകി. കോൺഗ്രസ് പാർട്ടിയുടെ എല്ലാ പിന്തുണയും മോദിയ്‌ക്കെതിരായ പോരാട്ടത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം ടീസ്തയ്‌ക്ക് ഉറപ്പ് നൽകിയിരുന്നു. പിന്നീട് അങ്ങോട്ട് ടീസ്തയുടെ നീക്കങ്ങൾ എല്ലാം കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന് അനുസരിച്ചായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സാക്ഷികൾ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ എല്ലാം കൃത്രിമമായി ഉണ്ടാക്കിയത് ആയിരുന്നു. സാക്ഷികൾക്ക് പോലും സത്യവാങ്മൂലത്തിൽ എന്താണുള്ളതെന്ന് അറിയില്ല. ഇത് തയ്യാറാക്കുന്നതിന് മുൻപ് ടീസ്ത ആരോടും ഒന്നും ചോദിച്ചിരുന്നില്ലെന്നും റയിസ് ഖാൻ വ്യക്തമാക്കി.
കേസിലെ പ്രധാന സാക്ഷിയായ മദീന പഠാൻ നരോദയിലെ ഭർത്താവിന്റെ വീട്ടിൽവെച്ച് അക്രമികളാൽ ക്രൂരമായി പീഡിപ്പിക്കുകയും, അക്രമികളുടെ കുത്തേറ്റ് മദീനയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതിയിൽ നൽകിയ സത്യവാങ്മൂലം ഇങ്ങനെയല്ല. സത്യവാങ്മൂലം ഇംഗ്ലീഷിലായതിനാൽ ആർക്കും ഇതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. അതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തോട് മദീന സത്യം പറഞ്ഞത്. എന്നാൽ സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇവർ കള്ളം പറയുകയാണെന്നായിരുന്നു ടീസ്ത പറഞ്ഞത്.
ഒരിക്കൽ കേസിലെ എല്ലാ സാക്ഷികളെയും ടീസ്തയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി. പാർലമെന്റ് സ്ട്രീറ്റിലെ വിതാൽ ഭായി പട്ടേൽ ഹൗസിൽ ആയിരുന്നു ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ ഇവരെ സോണിയ ഗാന്ധിയും, അഹമ്മദ് പട്ടേലും എത്തിയെന്നും റയിസ് വെളിപ്പെടുത്തി.
Comments