പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി. ഗൾഫ് രാഷ്ട്രത്തിന്റെ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. അബുദാബി വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. നേരിട്ട് സ്വീകരിക്കാനെത്തിയ തന്റെ സഹോദരനായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് നരേന്ദ്രമോദി ഫെയ്സ്ബുക്കിൽ കുറിച്ചു.
ജർമ്മനിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അദ്ദേഹം അഭിനന്ദനമറിയിക്കും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനം കൂടിയാണിത്.
ഒടുവിൽ നടന്ന സന്ദർശനത്തിൽ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎഇ ഭരണകൂടം ആദരിച്ചിരുന്നു. 2019 ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി യുഎഇ സന്ദർശിച്ചത്. ഷെയ്ഖ് ഖലീഫയുമായി നല്ല സൗഹൃദ ബന്ധമാണ് മോദിയ്ക്ക് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി മോദി വ്യക്തിപരമായ അനുശോചനം അറിയിക്കുകയും ഒപ്പം രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
Comments