മുംബൈ: രാജസ്ഥാനിലെ ഉദയ്പൂരിൽ നുപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ യുവാവിന്റെ തലയറുത്ത സംഭവത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഇതെല്ലാം ചെയ്യുന്നത് ദൈവത്തിന്റെ പേരിലാണെന്ന് കങ്കണ കുറ്റപ്പെടുത്തി. സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ആ വീഡിയോകൾ കാണാൻ തനിക്ക് ധൈര്യമില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
ദൈവത്തിന്റെ പേരിലാണ് അവർ കനയ്യയുടെ തല അറുത്തത്. എന്നിട്ട് അതിന്റെ നിരവധി വീഡിയോകളും അവർ പോസ്റ്റ് ചെയ്തു. തനിക്ക് ആ വീഡിയോകൾ കാണാനുളള ധൈര്യമില്ലെന്നും മരവിച്ച അവസ്ഥയാണെന്നും കങ്കണ കുറിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആരോപണം ഉയർന്ന ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന പേരിലാണ് തയ്യൽഷോപ്പ് നടത്തുന്ന കനയ്യലാൽ എന്നയാളെ ഭീകരർ കൊലപ്പെടുത്തിയത്.
തുണി തയ്‌ക്കാൻ അളവെടുക്കാനെന്ന രീതിയിൽ ഇയാളുടെ കടയിലെത്തുകയും അളവെടുത്തുകൊണ്ടിരിക്കുന്നതിനിടെ കത്തി കൊണ്ട് തലയറുക്കുകയുമായിരുന്നു. ഈ കത്തിയും രക്തക്കറയും സഹിതമുളള വീഡിയോയും കൊലപാതകികൾ പിന്നീട് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. വീഡിയോയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുളളവർക്കെതിരെയും ഭീഷണിയും വെല്ലുവിളിയും ഉണ്ടായിരുന്നു
സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കങ്കണ റണാവത്തിന്റെ പ്രതികരണം.
Comments