കൊച്ചി ; സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഏജൻസി മാത്രപമാണ് ഇഡി. സുരക്ഷ ആവശ്യമുള്ളവർ സംസ്ഥാന പോലീസിനെ സമീപിക്കണമെന്നും ഇഡി വ്യക്തമാക്കി. എറണാകുളം ജില്ലാ കോടതിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെ തുടർന്ന് തനിക്ക് നേരെ വധഭീഷണി നിലനിൽക്കുന്നതിനാൽ പ്രത്യേക സുരക്ഷ ആവശ്യമാണെന്ന് സ്വപ്‌നാ സുരേഷ് അറിയിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടാണ് സ്വപ്‌ന കോടതിയെ സമീപിച്ചത്. എന്നാൽ അതിന് സാധിക്കില്ലെന്ന് ഇഡി അറിയിച്ചു. സുരക്ഷ ആവശ്യമുള്ളപ്പോൾ ഇ.ഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കാറുള്ളത്. കേന്ദ്രസർക്കാർ കക്ഷി അല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ സാധ്യമല്ലെന്നും ഇഡി വ്യക്തമാക്കി. അതേസമയം കേന്ദ്രത്തിനെ കക്ഷിചേർക്കാർ അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു.
കേസിൽ സ്വപ്ന ബുധനാഴ്ച ഇഡിയ്‌ക്ക് മുന്നിൽ ഹാജരായില്ല. കുട്ടിയുടെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി മറ്റൊരുദിവസം ഹാജരാകാമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
Comments