മുംബൈ : മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ആഘോഷപരിപാടികളുമായി ബിജെപി നേതാക്കൾ. പാർട്ടി നിയമസഭാ സമ്മേളനത്തിനിടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരിൽ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് നേതാക്കൾ ആഘോഷിച്ചത്. മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലിലാണ് പരിപാടി നടന്നത്. ബിജെപി സംസ്ഥാന നേതാവ് ചന്ദ്രകാന്ത് പാട്ടീലും പരിപാടിയിൽ പങ്കെടുത്തു. മധുര വിതരണവും നടന്നു.
വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഉദ്ധത് താക്കറെ രാജി വെച്ചതോടെ ബിജെപി അധികാരത്തിൽ ഏറാനുള്ള സാദ്ധ്യതയേറിയിരിക്കുകയാണ്. മഹാരാഷ്‌ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏറെ നാളായി ബിജെപിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ, അടുത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണെന്ന് പറഞ്ഞ് ബിജെപി അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മഹാവികാസ് അഗാഡി സഖ്യം അരങ്ങൊഴിഞ്ഞതോടെ ശിവസേന നേതാക്കളുടെ പിന്തുണയോടെ സംസ്ഥാനത്ത് ബിജെപി തന്നെ അധികാരത്തിൽ ഏറുമെന്നാണ് വിവരം.
ഇത് അഗ്നിപരീക്ഷണത്തിന്റെ നേരമാണെന്നും ഈ സമയവും കടന്ന് പോകുമെന്നും ആണ് ഉദ്ധവിന്റെ രാജിക്ക് പിന്നാലെ സഞ്ജയ് റാവത്ത് പ്രതികരിച്ചത്.
സ്വന്തം ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി കസേര ഉപയോഗിച്ചയാളാണ് ഉദ്ധവ് എന്ന് ബിജെപി നേതാവ് നിതീഷ് റാണ പറഞ്ഞു. അയാൾ മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബാലാസഹേബിന്റെ ശിവസേന ഇപ്പോഴും അവിടെയുണ്ട്. ഏക്‌നാഥ് ഷിൻഡെ അതാണ് പിന്തുടരുന്നത് എന്നും റാണ പറഞ്ഞു. അതേസമയം ഉദ്ധവ് താക്കറെ പദവി രാജിവെച്ച സാഹചര്യത്തിൽ ഇനി വിശ്വാസവോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് പ്രമുഖ അഭിഭാഷകനും രാജ്യസഭാ എംപിയുമായ മഹേഷ് ജഠ്മലാനി പറഞ്ഞു
Comments