മുംബൈ: ഔറംഗബാദിന്റെ പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള മഹാരാഷ്‌ട്ര മന്ത്രിസഭ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം. സർക്കാർ വീഴുമെന്നും മുഖ്യമന്ത്രി സ്ഥാനം പോകുമെന്നും അറിഞ്ഞുകൊണ്ടാണ് ഉദ്ധവ് താക്കറെ ഔറംഗബാദിന്റെ പേര് മാറ്റാൻ തീരുമാനിച്ചതെന്ന് പാർട്ടി നേതാവ് ഇംത്യാസ് ജലീൽ ആരോപിച്ചു. ‘ 20-25 വർഷങ്ങൾക്ക് മുൻപ് തന്നെ ഔറംഗാബാദിന്റെ പേര് മാറ്റുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇന്നിപ്പോൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി തിരഞ്ഞെടുപ്പ് വിഷയമാക്കിയാണ് പേര് മാറ്റം നടത്തിയിരിക്കുന്നത്. ഉദ്ധവ് താക്കറെയോടും, ശിവസേനയോടും ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളു. നിങ്ങൾക്ക് പേര് മാത്രമേ മാറ്റാനാകൂ, ഒരിക്കലും ചരിത്രം മാറ്റാനാകില്ല’ ജലീൽ പറഞ്ഞു.
വൃത്തികെട്ട രാഷ്‌ട്രീയത്തിന്റെ ഭാഗമാണ് ഇപ്പോൾ നടന്നിരിക്കുന്നത് ഇംത്യാസ് ജലീൽ ആരോപിച്ചു. ‘ ഔറംഗാബാദിന്റെ പേര് മാറ്റിയത് കൊണ്ട് നിങ്ങൾക്ക് എന്താണ് കിട്ടിയത്. സംഭാജിനഗർ എന്ന പേര് വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. സ്ഥാനം വിട്ട് പോകുമ്പോൾ ജലവിതരണത്തിനുള്ള പ്രശ്‌നം പരിഹരിക്കുമെന്ന് നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. 8-10 ദിവസമായി ആളുകൾക്ക് വെള്ളം ലഭിക്കുന്നില്ല. നിങ്ങളുടെ ആളുകൾ ഇവിടുത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്തത്. പക്ഷേ ഇന്ന് നിങ്ങൾ സ്ഥാനത്ത് നിന്ന് പോകുമ്പോൾ അവർ ഏറെ സന്തോഷിക്കുകയാണ്’.
മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സംഭാജി. 1681 മുതൽ 1689 വരെ മറാത്താ രാജാവംശത്തിലെ രാജാവായിരുന്നു സംഭാജി. ശിവാജിക്കു ശേഷം ആ രാജവംശത്തിലെ രണ്ടാമത്തെ ഛത്രപതി. മുഗൾ രാജാവായിരുന്ന ഔറംഗസീബിന്റെ നേതൃത്വത്തിൽ സംഭാജിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഔറംഗസീബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേരു നൽകിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത് ശിവസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
Comments