മലപ്പുറം : ഗർഭിണിയായ യുവതിക്ക് മരുന്ന് മാറി നൽകി സ്വകാര്യ മെഡിക്കൽ ഷോപ്പ് . ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നാണ് ഇവർ മാറി നൽകിയത്. സംഭവത്തിൽ ഷോപ്പിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.
എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടി മരുന്നിനായി പരാതിക്കാരി സ്വകാര്യ മെഡിക്കൽ ഷോപ്പിൽ കാണിച്ചു. ലഭിച്ച മരുന്ന് യുവതി കഴിക്കുകയും ചെയ്തു. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്് മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറിയാണ് നൽകിയതെന്ന് മനസ്സിലായത്.ഡോക്ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ടതാണ് ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്ന് . ഈ മരുന്നാണ് ശ്രദ്ധയില്ലാതെ സ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയിട്ടുള്ളത്. അതേസമയം രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ല ഷോപ്പിൽ മരുന്ന് വിൽപ്പനയെന്ന് വ്യക്തമായതായി ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം സി നിഷിത് പറഞ്ഞു.
ഷോപ്പിൽ നിന്നും വിൽപ്പന നടത്തിയ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കണ്ടെടുത്തു. കൂടാതെ തൊണ്ടി മുതലുകളും രേഖകളും മഞ്ചേരി ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധനയും നടത്തി.
Comments