എറണാകുളം: തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരത്തും, പാലക്കാടും രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയതിനും, കലാപശ്രമത്തിനുമാണ് ഇരു ജില്ലകളിലും സ്വപ്‌നയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെ.ടി ജലീൽ നൽകിയ പരാതിയിൽ ആണ് തിരുവനന്തപുരത്ത് ഗൂഢാലോചന നടത്തിയെന്നതിന് സ്വപ്‌നയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പാലക്കാട്ട് സി.പി.എം നേതാവിന്റെ പരാതിയിലാണ് കലാപശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡോളർകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വപ്‌ന സുരേഷ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയായാണ് കേസ് എടുത്തത് എന്നാണ് ഹർജിയിൽ സ്വപ്‌ന പറയുന്നത്.
അതേസമയം സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത എസ്.നായർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയുടെ മറ്റൊരു സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
Comments