ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവാടുതുറൈയിൽ വിഗ്രഹം മോഷ്ടിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.ലക്ഷങ്ങൾ വിലമതിക്കുന്ന വിഗ്രഹങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. മാസങ്ങളായി ക്ഷേത്രക്കവർച്ച നടത്തിവന്ന പ്രതികളെയാണ് തൊണ്ടിമുതലടക്കം പിടികൂടിയത്.
കടലങ്കുടി സ്വദേശി കാർത്തികേയൻ തഞ്ചാവൂർ തിരുവിടൈമരുദൂർ സ്വദേശി ഭാസ്‌കർ എന്നിവരുൾപ്പെടുന്ന സംഘമാണ് പിടിയിലായത്. മോഷണം പോയ മിക്ക വിഗ്രഹങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 23 കിലോഗ്രാം തൂക്കമുള്ള വെങ്കലത്തിൽ തീർത്ത അയ്യപ്പവിഗ്രഹം ഇതിലുണ്ട്. രാഘവേന്ദ്ര, വീരബ്രഹ്മ, രാജരാജേശ്വരി വിഗ്രഹങ്ങളും പിടിച്ചെടുത്തവയിലുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി മയിലാടുതുറൈ ജില്ലയിലെ തിരുവാടുതുറൈ പ്രദേശത്തെ ക്ഷേത്രങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ മോഷണം പോയിരുന്നു. ശിവരാമപുരം അഗ്രഹാരം, വെള്ള വെമ്പു മാരിയമ്മൻ ക്ഷേത്രം, ശ്രീരാഘവേന്ദ്ര ആശ്രമം എന്നിവിടങ്ങളിലാണ് വൻ കവർച്ച നടന്നത്.
സിസിടിവിയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും മറ്റ് വിവരങ്ങളില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേണ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.
Comments