പടക്കം എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആഘോഷങ്ങളും ആരവങ്ങളും കടന്നുവരും. ഏത് ആഘോഷത്തിനും മലയാളികൾ ആദ്യം തേടിപ്പോകുന്നത് പടക്കമാണ്. ഒരു കാലത്ത് ഉത്സവങ്ങൾക്കും വിശേഷ ദിവസങ്ങളായ ദീപാവലിക്കും വിഷുവിനും ക്രിസ്മസിനും മാത്രമാണ് പടക്കം പൊട്ടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ വസ്തുവിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്. ശബ്ദ നിയന്ത്രണം കർശനമാക്കിയ സാഹചര്യത്തിൽ വർണ്ണക്കാഴ്ചകൾ ഒരുക്കുന്ന പടക്കങ്ങളാണ് വിപണിയിൽ കൂടുതലായും എത്തുന്നത്.
പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. വിവിധ രാസപദാർത്ഥങ്ങൾ ചേർക്കുന്നത് കൊണ്ടാണ് പടക്കങ്ങൾ ആകാശത്ത് വർണ്ണ കാഴ്ചകൾ ഒരുക്കുന്നത്. പച്ച, മഞ്ഞ ഓറഞ്ച്, ചുവപ്പ്, വൈലറ്റ്, നീല എന്നീ നിറങ്ങളിലാണ് പടക്കം പൊട്ടുന്നത്. വെവ്വേറെ രാസവസ്തുക്കളാണ് ഇത്തരത്തിൽ വിവിധ നിറങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും അപകടകാരി ചുവപ്പ് പടക്കമാണ്.
ടൈറ്റാനിയം, ചെമ്പ്, പൊട്ടാസിയം, അലൂമിനിയം, ലിഥിയം തുടങ്ങിയവ വെള്ള , നീല, വൈലറ്റ്, വെള്ള, ചുവപ്പ് നിറങ്ങൾ ഉണ്ടാക്കുന്നു. ബേരിയം, സീസിയം, കാൽസ്യം, റുബീഡിയം എന്നീ ലോഹരാസപദാർഥങ്ങളും പടക്കങ്ങളിൽ നിറയ്‌ക്കുന്നുണ്ട്.
ശബ്ദം നിയന്ത്രിക്കാനും ഇത്തരം രാസവസ്തുക്കൾ തന്നെയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. വെടിക്കെട്ടിൽ പ്രധാനിയായ അമിട്ടിൽ നിറയ്‌ക്കുന്ന രാസവസ്തുക്കളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഓലപ്പടക്കത്തിൽ നിറയ്‌ക്കുന്ന വസ്തുക്കൾ.
ശബ്ദനിയന്ത്രണം വന്നതോടെ വിപണിയിൽ കൂടുതലായി എത്തിയിരുന്നത് ചൈനീസ് പടക്കങ്ങളാണ്. കുറഞ്ഞ ശബ്ദവും, കൂടിയ വർണവും, വെളിച്ചവുമാണ് ചൈനീസ് പടക്കങ്ങളെ താരമാക്കിയത്. പിന്നീട് അത് മാറി ഡിജിറ്റൽ പടക്കങ്ങൾ എത്തി. ശബ്ദം കുറവ് എന്നാൽ വർണവും, വെളിച്ചവും സാധാരണ പടക്കങ്ങളേക്കാൾ പത്തിരട്ടി കൂടുതൽ. അതാണ് ഡിജിറ്റൽ പടക്കങ്ങളുടെ പ്രത്യേകത. ഇതെല്ലാം മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരച്ചതുമാണ്.
Comments