തിരുവനന്തപുരം: വാക്‌സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
ഒരാഴ്ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 12 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. പിന്നാലെ ചികിത്സ തേടിയ ശ്രീലക്ഷ്മി, ആരോഗ്യവകുപ്പ് നിർദേശിച്ച എല്ലാ വാക്‌സീനും എടുത്തിരുന്നു.പേവിഷബാധയേറ്റതിന്റെ ലക്ഷണം കാണിച്ച് തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഡിഎംഒ. മുറിവിന്റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാമെന്നാണ് ഡിഎംഒ പറയുന്നത്. വാക്‌സീന്റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ലെന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്.
Comments