ന്യൂഡൽഹി: അമർനാഥ് തീർത്ഥാടക യാത്രികർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. പാകിസ്താനിൽ നിന്നോ പാക് അധീന കശ്മീരിൽ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ഭീകര സംഘം ബടാപോറയെയും സോനാമാർഗിനെയും ബന്ധിപ്പിക്കുന്ന റോഡിൽ തീർത്ഥാടകർക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെയും സമാനമായ റിപ്പോർട്ടുകൾ വന്നിരുതിനാൽ പഴുതടച്ച സുരക്ഷയാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്.
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നൽകുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ജമ്മു കശ്മീർ പോലീസിനെ ഉൾപ്പെടെ ലക്ഷ്യംവെച്ച് ആക്രമണം നടത്താൻ ലഷ്‌കർ, ജെയ്‌ഷെ ഭീകരർക്ക് നിർദേശം നൽകിയതായും സൂചനയുണ്ട്.
അതേസമയം വിശ്വപ്രസിദ്ധമായ അമർനാഥ് തീർത്ഥാടന യാത്ര ജൂൺ 30ന് ആരംഭിച്ചു. കനത്ത സുരക്ഷയുടെ തണലിൽ 2750 തീർത്ഥാടകരെയാണ് അധികൃതർ ആദ്യ ഘട്ട സംഘമായി നിശ്ചയിച്ചത്. സിആർപിഎഫ്, ഇന്തോ ടിബറ്റൻ ബോർഡർ ജവാന്മാർ എന്നിവരുടെ അകമ്പടിയോടെ ഇവർ തീർത്ഥാടനം ആരംഭിച്ചു. ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ 43 ദിവസത്തെ തീർത്ഥാടന കാലം കനത്ത സുരക്ഷയിലാണ് നടത്തുന്നത്.
Comments