ലക്നൗ: ഉത്തർപ്രദേശിൽ മുൻഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച യുവാവ് പിടിയിൽ. പുനർവിവാഹത്തിനായുള്ള യുവാവിന്റെ അഭ്യർത്ഥന യുവതി നിരസിച്ചതാണ് ആക്രമണത്തിന് കാരണം. യുവതിയ്ക്ക് 25 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പതിനൊന്ന് വർഷം മുൻപ് വിവാഹിതനായ പ്രതി ഒരു മാസം മുൻപാണ് ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയത്.
ദമ്പതികളുടെ ഇളയ മകളുടെ ചികിത്സയ്ക്ക് പണം ചോദിച്ചതിനായിരുന്നു പ്രതി യുവതിയെ മൊഴി ചൊല്ലിയത്. മദ്യലഹരിയിലായിരുന്നു മൊഴി ചൊല്ലിയത്. ഇതിന് ശേഷം നിരന്തരം ഇയാൾ പുനർവിവാഹിതരാകാൻ യുവതിയെ നിർബന്ധിച്ചിരുന്നു. ഇതിന് സമ്മതിക്കാതെ വന്നതോടെയാണ് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ പ്രതിയുടെ മാതാവ്, സഹോദരൻ,സുഹൃത്ത് എന്നിവരുൾപ്പടെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവാഹമോചനത്തിന് ശേഷം മാതാപിതാക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു യുവതി. പുനർവിവാഹത്തിന് നിർബന്ധിക്കാനായി യുവാവ് വീട്ടിൽ എത്തി. യുവതി അഭ്യർത്ഥന നിരസിച്ചപ്പോൾ രോഷാകുലനായ പ്രതി ആസിഡ് എറിയുകയായിരുന്നു.
Comments