ഇസ്ലാമാബാദ്: പാകിസ്താനിൽ മസ്ജിദിനുള്ളിൽ വെടിവെപ്പ്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനാ വേളയിൽ ആയിരുന്നു സംഭവം.
ലഖ്കി മർവത് ജില്ലയിലെ ഈസാഖ് ഖേലിലെ മസ്ജിദിൽ ആയിരുന്നു സംഭവം. പവർകട്ടുമായി ബന്ധപ്പെട്ട് പ്രാർത്ഥനയ്ക്കായി എത്തിയവർ തമ്മിലുണ്ടായ വാക്കുതർക്കം ആണ് വെടിവെപ്പിൽ കലാശിച്ചത് എന്നാണ് വിവരം. പ്രാർത്ഥനയ്ക്കെത്തിയവർ തമ്മിൽ രാജ്യത്തെ പവർകട്ടിനെക്കുറിച്ച് സംസാരിച്ചു. തുടർന്ന് ഇവർ തമ്മിൽ തർക്കം ഉണ്ടായി. ഇതിന് പിന്നാലെ ഇവർ പരസ്പരം വെടിയുതിർക്കാൻ ആരംഭിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ ആറ് വയസ്സുള്ള കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്കുതർക്കമാണെന്നാണ് വിവരം എങ്കിലും ഭീകരാക്രമണ സാദ്ധ്യതയും പോലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റവരിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Comments