കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷ് (25) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 27നാണ് ഓടനാവട്ടം സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയും അനീഷും പ്രണയത്തിലായിരുന്നു. തുടർന്ന് അനീഷ് യുവതിയുടെ വീട്ടിൽ ആലോചനയുമായി എത്തുകയായിരുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ വിവാഹം ഉടനെ നടത്താനാകില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ഇവരെ അറിയിച്ചിരുന്നു. എന്നാൽ അടുത്ത ബന്ധുക്കളെ മാത്രം ലളിതമായി ചടങ്ങ് നടത്തിയാൽ മതിയെന്ന നിലപാടിലായിരുന്നു അനീഷിന്റെ ബന്ധുക്കൾ. ആറ് മാസം കഴിഞ്ഞ് വിവാഹം നിശ്ചയിക്കുകയും ചെയ്തു.
വിവാഹം ഉറപ്പിച്ചതിന് പിന്നാലെ അനീഷ് സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു. യുവതി ആത്മഹത്യ ചെയ്ത ദിവസവും ഫോണിലൂടെ സ്ത്രീധനം വേണമെന്ന് പറഞ്ഞു. പുതിയ ബൈക്കും. കൂടുതൽ സ്ത്രീധനവും വേണമെന്നായിരുന്നു ആവശ്യം. ഇതിന്റെ പേരിൽ അനീഷ് യുവതിയോട് വഴക്കിട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പും മൊബൈൽഫോണും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പൂയപ്പള്ളി ഇൻസ്പെക്ടർ ടി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Comments