ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കാൺപൂരിൽ കലാപം നടത്താൻ ശ്രമിച്ച കേസിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയായ ദവാത് ഇ ഇസ്ലാമിയുടെ പങ്കും പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കാൺപൂർ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദവാത് ഇ ഇസ്ലാമിന്റെ പ്രവർത്തനങ്ങളും, ആക്രമണത്തിൽ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കാൻ ആറംഗ സംഘത്തെയാണ് നിയോഗിച്ചത്.
കാൺപൂർ ജോയിന്റെ കമ്മീഷണർ ആനന്ദ് പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. 1989 മുതലുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ ആണ് സംഘം പരിശോധിക്കുക. ദവാത് ഇ ഇസ്ലാമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 50,000 പേരാണ് കാൺപൂരിൽ ഉള്ളത്.
കാൺപൂർ കലാശ്രമവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ അക്രമി സംഘത്തിൽ ദവാത് ഇ ഇസ്ലാമിയുടെ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് സംഘടനുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നടന്ന പ്രതിഷേധത്തിലും ദവാത് ഇ ഇസ്ലാമിയിലെ പ്രവർത്തകർക്ക് പങ്കുണ്ടായിരുന്നു. ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിൽ ഒരാളായ ഗൗസ് മുഹമ്മദ് ദവാത് ഇ ഇസ്ലാമിയിൽ ചേർന്ന് പ്രവർത്തിക്കുന്നയാളാണ്.
Comments