ഇംഫാൽ: മണിപ്പൂരിൽ റെയിൽവേ നിർമ്മാണ ക്യാമ്പിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് 81 പേർ മരിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു. രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്താനായി അപകട സ്ഥലത്ത് എത്തിയതായിരുന്നു അദ്ദേഹം.
മണിപ്പൂരിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഖേദകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 81 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. 55 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. എല്ലാ മൃതദേഹങ്ങളും കണ്ടെത്താൻ മൂന്ന് ദിവസം കൂടി തിരച്ചിൽ നടത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായ മൂന്നാം ദിവസമാണ് അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തുന്നത്.
നിലവിൽ ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ചേർന്നാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കാലാവസ്ഥയും മണ്ണിലെ ഈർപ്പവും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
Comments