അഹമ്മദാബാദ്: ഗോധ്രാനന്തര കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാജരേഖ ചമയ്‌ക്കലിന് അറസ്റ്റിലായ മുൻ ഡിജിപി ആർബി ശ്രീകുമാറിനെയും അഹമ്മദാബാദ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷമായിരുന്നു ടീസ്റ്റയെ കോടതിയിൽ ഹാജരാക്കിയത്. വ്യാജരേഖ ചമയ്‌ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയായിരുന്നു ടീസ്റ്റയുടെ അറസ്റ്റ്. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകളിൽ കൃത്രിമം കാട്ടി എന്നാരോപിച്ചായിരുന്നു ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഡിബി ബരാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്റ്റയെ മുംബൈയിലെ വീട്ടിൽ നിന്ന് പിടികൂടിയത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ടീസ്റ്റയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
കലാപത്തിൽ ഇരകളായവരുടെ പേരിൽ ടീസ്റ്റ സാമ്പത്തിക പിരിവ് നടത്തിയതായും ആരോപണമുണ്ട്. 2002-ലെ ഗോധ്രാനന്തര കലാപക്കേസുകളിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കും മറ്റുള്ളവർക്കും പങ്കില്ലെന്ന് വ്യക്തമാക്കി എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ടീസ്റ്റയെയും ആർബി ശ്രീകുമാറിനെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെയുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ പങ്കാളിയായ സഞ്ജീവ് ഭട്ട് നിലവിൽ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
Comments