തങ്ങൾ അടക്കി ഭരിക്കുന്ന നീലഗ്രഹത്തിന് പുറമെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവസാന്നിധ്യമുണ്ടോ എന്ന അന്വേഷണത്തിലാണ് മനുഷ്യൻ. അത് കൊണ്ട് തന്നെ അന്യഗ്രഹ ജീവികളെയും പറക്കും തളികകളെ പറ്റിയും എന്നും ഒരു കോളം വാർത്തയെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടയായി ചൊവ്വയിലെ മലകളുടെ കൂട്ടത്തിൽ ചില ശില്പങ്ങളും വാതിലുകളും കണ്ടെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
ഇപ്പോൾ ചൊവ്വയിൽ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആനയുടെ ശില്പമുണ്ടെന്ന വാദവുമായി സ്വയം പ്രഖ്യാപിത യുഎഫ്ഒ വിദഗ്ധനായ സ്‌കോട് സി വാറിങ് രംഗത്തെത്തിയിരിക്കുകയാണ്. നാസ അടുത്തിടെ പുറത്തുവിട്ട ചിത്രത്തിലാണേ്രത ആനയുടെ ശില്പം കാണാനാകുക.ചൊവ്വാഗ്രഹത്തെക്കുറിച്ച് നാസ ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ട ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്‌കോട് സി.വാറിങ് തന്റെ വാദങ്ങളുമായി രംഗത്തെത്തിയത്.
യുഎഫ്ഒ സൈറ്റിങ്‌സ് ഡെയിലി എന്ന വെബ്‌സൈറ്റിലാണ് സ്‌കോട് തന്റെ വിചിത്ര വാദങ്ങൾ പങ്കുവച്ചത്. വളരെ വ്യത്യസ്തമാണ് ചെറിയ തുമ്പിക്കൈയുമായി നിൽക്കുന്ന ആനയുടെ ചിത്രമെന്നും ഇത് ഇരുന്നിട്ട് ഇടതുഭാഗത്തേക്കു നോക്കുന്ന നിലയിലാണെന്നും അദ്ദേഹം പറയുന്നു.
നേരത്തെ അന്യഗ്രഹജീവികളെക്കുറിച്ച് ഒരു പുസ്തകം സ്‌കോട് എഴുതിയിട്ടുണ്ട്. ചൊവ്വയുടെ പശ്ചാത്തലത്തിൽ ഒരു ഇരുണ്ടരൂപമുള്ള വനിത, ധ്രുവക്കരടി, ഒരു കുരങ്ങൻ എന്നിവയെയും കണ്ടെന്നൊക്കെ സ്‌കോട് നേരത്തെ വാദമുയർത്തിയിരുന്നു. എന്നാൽ ഇയാളുടെ വാദങ്ങളെല്ലാം തെറ്റാണെന്നാണ് ശാസ്ത്രജ്ഞമാർ ചൂണ്ടിക്കാട്ടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷനാണ് ആനയുടെ ശില്പത്തിന് കാരണമെന്നും ശാസ്ത്രജ്ഞമാർ വ്യക്തമാക്കുന്നു. ചൊവ്വയിൽ വെള്ളത്തിന്റെ സാധ്യത മാത്രമെ ഇത് വരെ കണ്ടെത്തിയിട്ടുള്ളൂവെന്നും ജീവികളുടെ സാധ്യതയെല്ലാം പരിശോധിച്ച് വരികയാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
Comments