അമരാവതി; നൂപൂർ ശർമ്മയെ പിന്തുണച്ചതിന് പിന്നാലെ അമരാവതിയിൽ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വെറ്ററിനറി ഡോക്ടറായ യൂസഫ്ഖാൻ ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. കേസിൽ ആഭ്യന്തരമന്ത്രി അമിത് ഷാ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് യൂസഫ്ഖാൻ പിടിയിലായത്.
കെമിസ്റ്റായ ഉമേഷ് പ്രഹ്ലാദ് റാവുവിനെ വധിക്കാൻ മറ്റ് പ്രതികളെ പ്രേരിപ്പിച്ചതും അതിന് വേണ്ട സഹായങ്ങളും ചെയ്ത് നൽകിയ ആളാണ് യൂസഫ്ഖാൻ എന്ന് പോലീസ് വ്യക്തമാക്കി. ഉമേഷിനെതിരെ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ച് വിദ്വഷപ്രചാരണങ്ങൾ നടത്തിയതും അത് വഴി പ്രതികളെ പ്രകോപിപ്പിക്കുകയുമായിരുന്നു യൂസഫ്ഖാൻ. ഇന്നലെ രാത്രി കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ഷെയ്ഖ് ഇർഫാൻ പിടിയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇയാളെ ഇന്നലെ രാത്രി വൈകിയോടെ നാഗ്പൂരിൽ നിന്ന് പിടികൂടുകായിരുന്നു.
രാജസ്ഥാനിലെ ഉദയ്പൂരിൽ ഇസ്ലാമിസ്റ്റുകൾ തയ്യൽക്കാരനായ കനയ്യയെ കൊലപ്പെടുത്തിയതിന് ഒരാഴ്ച മുൻപ് ജൂൺ 21 നാണ് 54 കാരനായ കെമിസ്റ്റ് ഉമേഷ് പ്രഹ്ലാദ് റാവു കൊല്ലപ്പെട്ടത്. മഹാരാഷ്‌ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുടുംബത്തിന് മുന്നിലിട്ട് കഴുത്തറത്ത് കൊന്നത്.
നൂപുർ ശർമ്മയെ പിന്തുണച്ച് വാട്സ്ആപ്പിൽ പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകം.
Comments