തിരുവനന്തപുരം: എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ മുൻപ് കണ്ടെത്തിയ വിവരങ്ങൾ തിരുത്തി പറഞ്ഞ് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആൾ അക്രമിയല്ലെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്‌കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പോലീസ് നൽകുന്ന വിവരം. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പോലീസ് പറയുന്നത്. ഇതോടെ എകെജി സെന്ററിൽ പടക്കമെറിഞ്ഞ സംഭവത്തിന് യാതൊരു തുമ്പും കണ്ടെത്തിയിട്ടില്ലെന്നാണ് വ്യക്തമാകന്നത്.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയിലേക്കെത്താനുള്ള സൂചനകൾ ലഭിക്കാതെയായതോടെ ആ വഴിക്കുള്ള അന്വേഷണം നിലച്ചിരിക്കുകയാണ്.
സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മൊബൈൽ ടവറിന് കീഴിൽ വന്ന ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ.
Comments