ന്യൂഡൽഹി:തെക്ക് പടിഞ്ഞാറൻ കാലവർഷം ആറ് ദിവസം മുൻപ് എത്തിയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. ഇതു വരെ മഴ ലഭിക്കാതിരുന്ന ഗുജറാത്തിലും രാജസ്ഥാനിലും മഴ ലഭിച്ചതോടെ കാലവർഷം എത്തിയതായി അറിയിച്ചു. ശനിയാഴ്ചത്തെ കണക്കുകൾ പ്രകാരം അഞ്ച് ശതമാനം മഴയുടെ കുറവാണ് രാജ്യത്തുള്ളത്. ജൂലൈ മാസത്തിൽ ശരാശരി 94 മുതൽ 106 ശതമാനം വരെ അധിക മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം.
വ്യാപക നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം റിപ്പോർട്ട് ചെയ്തത്.മണ്ണിടിച്ചിലിൽ തകർന്ന ബ്രാരിമർഗിലെ പാലം സൈന്യം പുതുക്കി പണിതു. അമർനാഥ് തീർത്ഥാടകരുടെ സഞ്ചാര പാതയിലാണ് മണ്ണിടിഞ്ഞ് വീണത്. അസമിൽ രണ്ടാഴ്ചയായി തുടരുന്ന വെള്ളപ്പൊക്ക സാഹചര്യം മെച്ചപ്പെട്ട് വരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം 29.70 ലക്ഷം ദുരിത ബാധിതർ ആയിരുന്നത് ഇന്നലെ 22.17 ലക്ഷമായി കുറഞ്ഞു. ആകെ 174 മരണമാണ് റിപ്പോർട്ട് ചെയ്തത്.
ജൂലൈ 2 വരെ ഗുജറാത്തിൽ 37 ശതമാനം മഴയുടെ കുറവും ഒഡീഷയിൽ 34 ശതമാനവും മഹാരാഷ്‌ട്രയിൽ 25 ശതമാനത്തിന്റെയും ഛത്തീസ്ഗഡിൽ 25 ശതമാനത്തിന്റെയും കുറവുണ്ട്. രാജസ്ഥാനിൽ 33 ശതമാനം അധികം മഴ ലഭിച്ചു. 1971-2020 ലെ കണക്കുകൾ പ്രകാരം ശരാശരി ലഭിക്കേണ്ട മഴയുടെ അളവ് 280.4 മില്ലിമീറ്ററാണ്.
കാലവർഷം ശക്തി പ്രാപിക്കുന്നതായും അടുത്ത അഞ്ച് ദിവസങ്ങളിൽ ഒഡീഷ, ഗുജറാത്ത്, കൊങ്കൺ, ഗോവ എന്നിവിടങ്ങളിൽ മഴ ശക്തമാകാനും സാദ്ധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മധ്യ ഇന്ത്യയിൽ 4,5 തീയതികളിലും വടക്ക് കിഴക്കൻ ഇന്ത്യയിൽ 5,6 തീയതികളിലും മുന്നറിയിപ്പുണ്ട്.
Comments