ന്യൂഡൽഹി: കൊല്ലപ്പെട്ട ഗുണ്ടാനേതാവും മുൻ എംപിയുമായ അതിഖ് അഹമ്മദിന്റെ ഇളയമകൻ അബാൻ അഹമ്മദ് (21) ഉത്തർപ്രദേശിലെ ഝാൻസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. അബാന്റെ സുഹൃത്ത് സോനുവും അപകടത്തിൽ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജയിലിൽ കഴിയുന്ന സഹോദരൻ അലി അഹമ്മദിനെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അബാൻ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായി ക്രെറ്റ കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കാറിന് മുന്നിലേക്ക് പെട്ടെന്ന് കന്നുകാലി ചാടിയെത്തിയതിനെ തുടർന്ന് ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് കണ്ടെത്തൽ. അമിതവേഗവും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
അതിഖ് അഹമ്മദിന്റെ കുടുംബം
ഒരു കാലത്ത് പ്രയാഗ്രാജ് രാജിന് വിറപ്പിച്ച ഗുണ്ടാസംഘത്തിന്റെ തലവനാണ് അതിഖ് അഹമ്മദ്. പിന്നീട് ഇയാൾ സമാജ് വാദി പാർട്ടി എംപിയായി. 2023 ഏപ്രിൽ 15-നാണ് അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും പ്രയാഗ്‌രാജിൽ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.
2023 ഏപ്രിലിൽ ഉമേഷ് പാൽ വധക്കേസിലെ പ്രതിയായിരുന്ന അതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഉത്തർപ്രദേശ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മറ്റ് മക്കളായ അലി അഹമ്മദ് ഉമർ അഹമ്മദും വിവിധ ക്രമിനൽ കേസുകളിൽപ്പെട്ട് ജയിലിലാണ്.
അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ ഇപ്പോഴും ഒളിവിലാണ്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈസ്തയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.















