കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്. നേരത്തെ വന്നിരുന്ന ഭീഷണി സന്ദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഗൗരവമേറിയ രീതിയിലാണ് ഭീഷണി സന്ദേശങ്ങൾ എത്തുന്നതെന്ന് സ്വപ്‌ന വ്യക്തമാക്കി.
ട്രാക്ക് ചെയ്യാൻ സാധിക്കാത്ത നെറ്റ് കോളുകൾ മുഖേനയായിരുന്നു നേരത്തെ ഭീഷണികൾ നേരിട്ടിരുന്നത്. എന്നാലിപ്പോൾ നേരിട്ടുള്ള ഫോൺ കോളാണ് ലഭിക്കുന്നതെന്നും വിളിക്കുന്നയാൾ പേരും വിലാസവുമടക്കം വെളിപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്‌ന പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി കെടി ജലീൽ എന്നിവരുടെ പേരുകൾ പരാമർശിക്കുന്നത് നിർത്തുക, ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തുക എന്നിവയാണ് ഭീഷണിയിലൂടെ ആവശ്യപ്പെടുന്നത്. അനുസരിച്ചില്ലെങ്കിൽ ഈ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നാണ് ഭീഷണി.
പെരിന്തൽമണ്ണ സ്വദേശി നൗഫലാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്‌ന അറിയിച്ചു. മരട് അനീഷ് എന്നയാളുടെ പേരിൽ വിളിച്ചും ഭീഷണിപ്പെടുത്തി. കെടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നായിരുന്നു ഭീഷണിപ്പെടുത്തിയവർ അവകാശപ്പെട്ടത്. താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാമെന്നാണ് ഗുരുതരമായ ഭീഷണി സന്ദേശങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്നും തെളിവുകൾ സഹിതം ശനിയാഴ്ച രാത്രി ഡിജിപിക്ക് പരാതി സമർപ്പിച്ചിട്ടുണ്ടെന്നും സ്വപ്‌ന അറിയിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ നടക്കവെ അതിനെ തടസപ്പെടുത്താനായി ക്രൈംബ്രാഞ്ച് അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നു. ജീവനുള്ളിടത്തോളം കാലം ഇഡിയുമായി സഹകരിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി. മൊഴി നൽകുന്നത് തടയാനാണ് പലരുടെയും ശ്രമം. ഇതിനായി ക്രൈംബ്രാഞ്ചും കൂട്ടുനിൽക്കുകയാണെന്നും സ്വപ്‌ന ആരോപിച്ചു.
Comments