ലക്‌നൗ : ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ കൂട്ടപ്പിരിച്ചുവിടലുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും ഭാരവാഹികളെയും കൂട്ടത്തോടെ പിരിച്ചുവിട്ടു. ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂട്ടീവ് ബോഡികളെയാണ് അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടത്. സമാജ് വാദി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
”സമാജ് വാദി പ്രസിഡന്റ് ഒഴികെ, പാർട്ടിയുടെ ദേശീയ, സംസ്ഥാന, ജില്ലാ എക്‌സിക്യൂട്ടീവ് ബോഡികൾ, ദേശീയ പ്രസിഡൻറ്, സംസ്ഥാന പ്രസിഡൻറുമാർ, ജില്ലാ പ്രസിഡന്റുമാർ വനിതാ യുവജന വിഭാഗങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പിരിച്ചു വിട്ടിരിക്കുകയാണ്”എന്ന് സമാജ് വാദി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു. പാർട്ടിയുടെ യുപി സംസ്ഥാന അദ്ധ്യക്ഷൻ നരേഷ് ഉത്തംപട്ടേലിനെ പുറത്താക്കിയിട്ടില്ല.
സമാജ് വാദി പാർട്ടിയുടെ കോട്ടകളായ രാംപൂരിലും അസംഗഢിലും നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം. പാർട്ടിയെ നവീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഉന്നത നേതാക്കൾ അറിയിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പാർട്ടി തയ്യാറെടുക്കുകയാണെന്നും ബിജെപിയെ പൂർണ ശക്തിയോടെ നേരിടാൻ സംഘടനയെ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ അവകാശപ്പെടുന്നുണ്ട്. ബിഎസ്പി, ബിജെപി തുടങ്ങിയ പാർട്ടികളിൽ നിന്ന് കൂറുമാറിയ സമാജ് വാദിയിൽ എത്തി നേതാക്കളെ ഉൾപ്പെടുത്തിയാകും കമ്മറ്റികൾ പുനസംഘടിപ്പിക്കുകയെന്നാണ് വിവരം.
Comments